എന്തുപറ്റി കുടകിന്? ശാസ്ത്രീയാന്വേഷണവുമായി വിദഗ്ദ്ധര്‍: ആഗോള താപനം തിരിച്ചടിയായെന്നു വിലയിരുത്തല്‍!!
മംഗളൂരു: ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാരികളുടെ പറുദീസയായ കുടക് മൂന്നാം പ്രളയത്തോടെ വന്‍തകര്‍ച്ചയിലേക്ക്. അടുത്ത കാലത്തൊന്നും കുടകിനു തിരിച്ചുവരാന്‍ കഴിയില്ലെന്നാണ് സ്ഥിതിവിവരകണക്കുകള്‍ പറയുന്നത്. കേരളം അനുഭവിച്ച അതേ അവസ്ഥയാണ് തൊട്ടടുത്തു കിടക്കുന്ന കുടകു ജില്ലയും നേരിടുന്നത്. രണ്ടുപ്രളയവും കൊവിഡും നേരിട്ട കുടകിന് മൂന്നാം പ്രളയം താങ്ങാനാവാത്ത ദുരിതമാണ് സമ്മാനിക്കുന്നത്.
പ്രളയത്തില്‍ രക്ഷകരായി, ഇനി പത്തനംതിട്ടയിലേക്ക്, കൊല്ലത്തിന്റെ മത്സ്യബന്ധന വള്ളങ്ങള്‍ യാത്ര തിരിച്ചു
കൊവിഡിനെയും പ്രളയത്തെയും അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് ജില്ലാഭരണകൂടവും ജനങ്ങളും. കഴിഞ്ഞ ഏഴുദിവസമായി കുടക് ജില്ലയില്‍ തുള്ളിക്കൊരു കുടമെന്ന മട്ടില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഈ പ്രതിഭാസം പഠിക്കുകയും വിലയിരുത്തുകയുമാണ് കര്‍ണാടകയിലെ ഭൗമശാസ്ത്രജ്ഞന്‍മാര്‍.
കുടകില്‍ വര്‍ഷാവര്‍ഷം ഓഗസ്റ്റിലാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടാകുന്നത്. ആഗോളതാപനവും അതുവഴിയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ ഗതിയില്‍ ജൂണ്‍ ആദ്യവാരത്തില്‍ തന്നെ കേരള തീരത്ത് രൂപം കൊള്ളുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജില്ലയിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് രണ്ടുമാസം ഇടതടവില്ലാതെ മഴ പെയ്യുകയുമാണ് പതിവ്. എന്നാല്‍ പതിവില്‍ നിന്നും വിഭിന്നമായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഈ വര്‍ഷവും ജില്ലയില്‍ ഓഗസ്റ്റു മാസം പേമാരിയാണ് അനുഭവിക്കുന്നത്.
കുടകില്‍ ആകെ ലഭിക്കുന്ന മഴയുടെ എഴുപതുശതമാനവും ഓഗസ്റ്റിലെ നാലോ അഞ്ചോ ദിവസങ്ങളിലായി പെയ്യുന്നുവന്നുെന്ന് ബംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞൻ ഡോ. ടി.വി രാമചന്ദ്ര പറഞ്ഞു. ആഗോളതാപനം മൂലമുണ്ടായ കാലവസ്ഥാ വ്യതിയാനം തന്നെയാണ് മഴയുടെ സ്വഭാവത്തില്‍ മാറ്റം വരുത്താനണ്ടായ കാരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ മഴമാത്രമല്ല പാരിസ്ഥിതിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതാണ് മണ്ണിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതം വര്‍ധിക്കാന്‍ കാരണമെന്നാണ് രാമചന്ദ്രയുടെ പഠനത്തില്‍ പറയുന്നത്. 1973-ല്‍ ജില്ലയുടെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനമായിരുന്നു വനഭൂമി. ഇപ്പോഴത് 24 ശതമാനമായി ചുരുങ്ങി. അസാധരണമായ ജൈവവൈവിധ്യങ്ങളുടെ കലവറയായ ബ്രഹ്മഗിരി വനമേഖലയാണ് കേരളത്തിന്റെയും തീരദേശ കര്‍ണാടകയുടെയുമെല്ലാം പാരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്ന ഘടകമെന്ന് ഈ ഐ. ഐ. എസ്. ടി. ശാസ്്ത്രജ്ഞന്‍ പറയുന്നു.
ഇതിനിടെ കുടക് ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ബാഗമണ്ഡല തലക്കാവേരി ക്ഷേത്രത്തിനു സമീപം മണ്ണിടിഞ്ഞു അഞ്ചുപേരെ കാണാതായ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തലക്കാവേരി ക്ഷേത്ര പൂജാരി നാരായണ ആചാറുടെ ജ്യേഷഠ സഹോദരന്‍ അനന്ത തീര്‍ത്ഥ സ്വാമിയുടെ(86) യുടെ മൃതദേഹമാണ് ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തത്. കനത്ത മഴ തെരച്ചിലിനു തടസമാകുന്നുണ്ട്.
ഏഴിനു പുലര്‍ച്ചെ മണ്ണിടിച്ചിലില്‍ കാണാതായ മറ്റു നാലുപേരെ കൂടി ഇനി കണ്ടുകിട്ടാനുണ്ട്. തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ ടി. എസ് നാരായണ ആചാര്‍(70) ഭാര്യ ശാന്ത ആചാര്‍(68) സഹപൂജാരിമാരായ കാസര്‍കോട് അഡൂര്‍ കായര്‍ത്തിമാര്‍ സ്വദേശി ശ്രീനിവാസന്‍ പഡിലായ, രവികിരണ്‍ഭട്ട് എന്നിവരെയാണ്കാണാതായാത്. അതേ സമയം കുടക് ജില്ലയുടെ ചുമതലയുളള മന്ത്രി വി. സോമണ്ണ മടിക്കേരിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.