ഭിന്നത രൂക്ഷം; ശിവസേനാ എംപിമാർക്ക് പ്രതിപക്ഷനിരയിൽ സീറ്റ് അനുവദിച്ചെന്ന് കേന്ദ്രമന്ത്രി
മുംബൈ: പാർലമെന്റിന്റെ ഇരുസഭകളിലും ശിവസേനാ എംപിമാർക്ക് പ്രതിപക്ഷനിരയിൽ ഇരിപ്പിടം നൽകുമെന്ന് വ്യക്തമാക്കി പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. ശിവസേനയുടെ ഏക കേന്ദ്രമന്ത്രി രാജി വയ്ക്കുകയും കോൺഗ്രസും എൻസിപിയുമായുള്ള സഖ്യ രൂപീകരണത്തിന് ശിവസേന തീവ്രശ്രമം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
ബാല്‍ താക്കറെ അനുസ്മരണ ചടങ്ങിനെത്തി ഫട്‌നാവിസ്... ശിവസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചത് ഇങ്ങനെ
അതേസമയം രാജ്യസഭയിൽ ഇനി പ്രതിപക്ഷത്തിനൊപ്പം ഇരിക്കുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി നടക്കുന്ന എൻഡിഎ യോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് ശിവസേന വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.
മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപി തയ്യാറാകുന്നില്ല എന്ന ആരോപിച്ച് ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായ അരവിന്ദ് സാവന്ത് രാജി സമർപ്പിച്ചിരുന്നു. ക്ഷണം ലഭിക്കാത്തതിനാലാണ് എൻഡിഎ യോഗത്തിൽ നിന്നും വിട്ടുനിക്കുന്നതെന്ന് സേനാ എംപി വിനായക് റൗട്ട് വ്യക്തമാക്കി. ഞങ്ങൾ ഇപ്പോഴും എൻഡിഎയുടെ ഭാഗമാണോയെന്നത് ബിജെപിയുടെ തീരുമാനമാണ്. ശിവസേന എൻഡിഎ വിട്ടുവെന്ന തരത്തിൽ ഉദ്ധവ് താക്കറെയുടെ ഭാഗത്ത് നിന്നും പ്രസ്താവനകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ബിജെപിയും ശിവസേനയും ഉടക്കിയത്. ആർക്കും സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ നിലവിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്.