സീറ്റുകള്‍ കൈമാറി കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും...
വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വച്ച്മാറാനൊരുങ്ങി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും. കോട്ടയം വയനാട് സീറ്റുകളിലാണ് മാറ്റം ഉണ്ടാകുക.വയനാട്ടില്‍ ജോസ് കെ മാണിയും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും മല്‍സരിക്കുമെന്നാണ് പാര്‍ട്ടിയുടെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.ഹൈക്കമന്‍ഡ് അനുമതിയോടെ കെഎം മാണിയെ യുഡിഎഫിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണിത്.
ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചര്‍ച്ചകളിലാണ് ഇങ്ങനൊരു അഭിപ്രായം ഉയര്‍ന്നത്.യുഡിഎഫില്‍ തിരിചെത്തിയാലും കോട്ടയം ജോസ കെ മാണിയെ അംഗീകരിക്കില്ലെന്ന തോന്നലില്‍ നിന്നാണ് മാണി ഇങ്ങനൊരു ആവശ്യം ഉന്നയിച്ചത്.എന്നാല്‍ കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി സീറ്റായ വയനാട് കൈവിട്ട് പോകുന്നതില്‍ കോണ്‍ഗ്രസില്‍ ഒരു പക്ഷത്തിന് അതൃപ്തിയുണ്ട്. എങ്കിലും മുന്നണിയുടെ കെട്ടുറപ്പിനുവേണ്ടി അംഗീകരിക്കുകയായിരുന്നു.വയനാട്ടിൽ രണ്ടുതവണ വിജയിച്ച എം.ഐ. ഷാനവാസിന് ഇതോടെ വയനാട് ഉപേക്ഷിക്കേണ്ടി വരും.
സീറ്റുകൾ വെച്ചുമാറുന്നതോടെ യു.ഡി.എഫിന് രണ്ടു മണ്ഡലത്തിലും അനായാസം ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.ലീഗിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. യുഡിഎഫ് വിട്ടപ്പോഴും മാണി ലീഗുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.ഇത് ജോസ് കെ മാണിയ്ക്ക് തുണയാകമെന്നാണ് കണക്കുകൂട്ടല്‍.അത്പോലെ കോട്ടയം കടുത്ത മത്സര സാധ്യതയുള്ള മണ്ഡലമാണെങ്കിലും ഉമ്മൻ ചാണ്ടി സ്ഥാനാർഥിയാകുന്നതോടെ ഉറച്ച സീറ്റായി മാറുമെന്നും പാര്‍ട്ടി കരുതുന്നു