'പുറത്തുനിന്ന് വന്നവർക്ക് സീറ്റ്' ; സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ പൊട്ടിത്തെറി, ജമ്മുവിൽ പ്രതിഷേധം
ഡൽഹി: ജമ്മു കാശ്മീരിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബി ജെ പിയിൽ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രണ്ട് നേതാക്കൾ പാർട്ടി വിട്ടു. സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയതോടെ നേതൃത്വം പട്ടികയിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ചംബ് മേഖലയിലാണ് പ്രതിഷേധം ഉയർന്നത്.
നിലവിൽ മുതിർന്ന നേതാക്കൾ അടക്കമാണ് പാർട്ടി വിട്ടത്. 'ഒരുകാലത്ത് പാർട്ടിയെ എതിർത്ത പുറത്തുനിന്നുള്ളവർക്കാണ് സീറ്റ് നൽകുന്നത് .കഴിഞ്ഞ 40 വർഷമായി ബി ജെ പിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും സീറ്റ് നൽകാൻ നേതൃത്വം തയ്യാറായില്ല. അതിനാൽ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവെയ്ക്കുകയാണ്', ബി ജെ പി മുൻ ജമ്മു ജില്ലാ അധ്യക്ഷൻ കഷ്മിര സിങ് പറഞ്ഞു. ' മറ്റൊരു മുതിർന്ന നേതാവായ ചന്ദർ മോഹൻ ശർമ്മയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ചന്ദൻ വ്യക്തമാക്കി.

ജമ്മു ഈസ്റ്റ് അസംബ്ലി സീറ്റ് വേണമെന്ന് അദ്ദേഹം ആവ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.നേരത്തേ സാംബ ജില്ലാ അധ്യക്ഷനും റമ്പാൻ വൈസ് പ്രസിഡന്റും പാർട്ടി വിട്ടിരുന്നു.പാർട്ടിയിലെ പൊട്ടിത്തെറിക്ക് പിന്നാലെ പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് വിവിധ ഇടങ്ങളിൽ ഉയർന്നത്. പാർട്ടിക്ക് വേണ്ടി രാവും പകലും പ്രവർത്തിച്ചിട്ടും നേതൃത്വം അവരെ പരിഗണിക്കാൻ പോലും തയ്യാറായില്ലെന്നാണ് വിമർശനം. പാർട്ടിക്കാരെ പരിഗണിക്കാതെ തിരഞ്ഞെടുപ്പിൽ പോരാടാനാണ് തീരുമാനമെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നടക്കം പ്രവർത്തകർ ഭീഷണി മുഴക്കി.
അതേസമയം ജമ്മു കാശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന ബി ജെ പി പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ. അതേസമയം ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കാര്യമാക്കുന്നില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറു തരുൺ ചൗഗ് പറഞ്ഞു. 'ബി ജെ പി കേഡർ പാർട്ടിയ ആണ്. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അമ്മയോ മകനോ അച്ഛനോ ഒന്നുമല്ല. എല്ലാ പ്രവർത്തകർക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ട്.ഊർജസ്വലമായ ജനാധിപത്യമാണ് പാർട്ടിക്കുള്ളത്. അല്ലാതെ സ്വേച്ഛാധിപത്യമല്ല', അദ്ദേഹം പറഞ്ഞു. നേരത്തേ പൊട്ടിത്തെറിയെ തുർന്ന് 44 പേരുടെ സ്ഥാനാർത്ഥി പട്ടിക ബി ജെ പി പിൻവലിച്ചിരുന്നു. പിന്നീട് 19 പേരെ ഉൾപ്പെടുത്തിയുളള പട്ടികയാണ് പുറത്തുവിട്ടത്.












Click it and Unblock the Notifications