ഇരട്ടി കരുത്തോടെ നരേന്ദ്ര മോദി, വൻ സാമ്പത്തിക പരിഷ്കരണങ്ങളിലേക്ക് രണ്ടാം മോദി സർക്കാർ! പൊളിച്ച് പണി
ദില്ലി: കേന്ദ്രത്തില്‍ വിശാല മുന്നണി സര്‍ക്കാരുണ്ടാക്കാം എന്ന പ്രതിപക്ഷത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞ് കൊണ്ട് മൃഗീയ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. മെയ് 30ന് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അധികാരത്തിലേറിയ ശേഷമുളള മോദി സര്‍ക്കാര്‍ ആദ്യം കൈ വെയ്ക്കുക രാജ്യത്തെ സാമ്പത്തിക രംഗത്ത് തന്നെയാവും.
നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയെ വീണ്ടും എഴുന്നേല്‍പ്പിച്ച് നിര്‍ത്തേണ്ടതുണ്ട്. ഭരണത്തിന്റെ ആദ്യ നൂറ് ദിനങ്ങളില്‍ തന്നെ സാമ്പത്തിക രംഗത്ത് വന്‍ അഴിച്ച് പണിക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മോദിക്ക് മുന്നിൽ വെല്ലുവിളികൾ
ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് അടിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ഷകരുടെ ദയനീയാവസ്ഥയും തൊഴിലില്ലായ്മയും ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും അടക്കം രാജ്യം അഭിമുഖീകരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളാണ്. ജനം വീണ്ടും തിരഞ്ഞെടുത്തതോടെ ഈ പ്രശ്‌നങ്ങളെയെല്ലാം മോദി സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടതുണ്ട്.
മാസ്റ്റർ പ്ലാൻ തയ്യാർ
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നരേന്ദ്ര മോദി കണ്ടിരുന്നു. സാമ്പത്തിക രംഗത്തെ കുറിച്ചുളള ഫീഡ്ബാക്കാണ് മോദി ഉദ്യോഗസ്ഥരോട് തേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ സാമ്പത്തിക രംഗത്തെ ബൂസ്റ്റ് ചെയ്യാനുളള മാസ്റ്റര്‍ പ്ലാന്‍ ധനകാര്യ വകുപ്പ് അടക്കമുളളവര്‍ തയ്യാറാക്കി കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വൻ സാമ്പത്തിക ശക്തിയാക്കാൻ
2025ഓടു കൂടി ഇന്ത്യയെ 5 ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയാക്കും എന്നാണ് ബിജെപിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം. 2022 ആകുമ്പോഴേക്കും രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ബിജെപിയുടെ പ്രധാന വാഗ്ദാനമാണ്. ഇഴയുന്ന സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുന്നതിനാവും ആദ്യത്തെ നൂറ് ദിവസങ്ങളില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുക.
വൻ പരിഷ്ക്കാരങ്ങൾ
ജൂലൈയില്‍ അവതരിപ്പിക്കുന്ന ആദ്യ ബജറ്റില്‍ തന്നെ വലിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. വ്യക്തിഗത നികുതി കുറച്ച് കൊണ്ട് ഉപഭോഗം വര്‍ധിപ്പിക്കാനുളള നീക്കമാവും ബജറ്റില്‍ പ്രധാനമായും ഉണ്ടാവുക. നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളള പരാജയങ്ങള്‍ മോദിക്ക് ആവര്‍ത്തിക്കാതിരിക്കേണ്ടതുണ്ട്.
നികുതിയിൽ ഇളവ്
വ്യക്തിഗത നികുതിയില്‍ ഇളവ് വരുത്തുന്നതോടെ മധ്യവര്‍ഗത്തിന്റെ കയ്യിലേക്ക് കൂടുതല്‍ പണമെത്തിക്കാനാവും. അത് വഴി വിപണിയിലെ ഇടപെടല്‍ ഉയരുകയും പ്രതിസന്ധി മറികടക്കുകയും ചെയ്യാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഴ് ശതമാനം വളര്‍ച്ചാ നിരക്കാണ് സാമ്പത്തിക രംഗത്ത് പ്രവചിക്കപ്പെട്ടിട്ടുളളത്.
സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാൻ
എന്നാല്‍ 2019 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴുളള വളര്‍ച്ചാ നിരക്ക് 6.5 ശതമാനം ആയിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. വിപണിയിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനുളള പരിഷ്‌കരണങ്ങള്‍ക്കൊപ്പം സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ക്കും രൂപം കൊടുക്കും.
ജിഎസ്ടി പൊളിക്കും
ജനം വലിയ ഭൂരിപക്ഷം നല്‍കി എന്നത് സാമ്പത്തിക രംഗത്തെ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് മോദി സര്‍ക്കാരിന് കരുത്ത് വര്‍ധിപ്പിക്കുന്നതാണ്. മോദി സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ജിഎസ്ടിയില്‍ ഇക്കുറി സമഗ്രമായ പൊളിച്ച് പണി ഉണ്ടായേക്കും. നികുതി സ്ലാബ് പൊളിച്ചെഴുത്താവും അക്കൂട്ടത്തില്‍ പ്രധാനമായും ഉണ്ടാവുക.
രണ്ട് സ്ലാബുകളിലേക്ക് ചുരുക്കും
നിലവിലെ നാല് സ്ലാബുകളില്‍ നിന്നും ജിഎസ്ടി നിരക്ക് രണ്ടിലേക്ക് ചുരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കും. നിലവില്‍ 5, 12, 18, 28 എന്നിങ്ങനെ നാല് നികുതി നിരക്കുകളാണ് ഉളളത്. നേരത്തെ ഉയര്‍ന്ന സ്ലാബുകളില്‍ ഉളള ചില ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും കുറഞ്ഞവയിലേക്ക് മാറ്റിയിരുന്നു സര്‍ക്കാര്‍.
കൂടുതൽ ഉത്പന്നങ്ങൾ ജിഎസ്ടിയിലേക്ക്
ഓട്ടോ മൊബൈല്‍, സിമന്റ് അടക്കമുളളവയെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28ല്‍ നിര്‍ത്തിക്കൊണ്ടാവും നികുതികള്‍ രണ്ട് സ്ലാബുകളിലേക്ക് മാത്രമായി കൊണ്ട് വരിക. പെട്രോളിയം ഉത്പന്നങ്ങള്‍ പോലുളള കൂടുതല്‍ മേഖലകളിലേക്ക് ജിഎസ്ടി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Recommended Video
മേക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തും
വ്യവസായ നയം പുതുക്കലും മോദിയുടെ പുതിയ സാമ്പത്തിക പരിഷ്‌കരങ്ങളുടെ ഭാഗമായേക്കും. ഒന്നാം മോദി സര്‍ക്കാരിന്റെ അഭിമാനന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുത്തും. രാജ്യത്ത് കയറ്റുമതി വര്‍ധിപ്പിക്കാനും പദ്ധതികള്‍ ഉണ്ടാവും. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കുളള മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.