വെള്ളിയാഴ്ച വീണ്ടും രാജ്യത്ത് കൊവിഡ് വാക്സിൻ ഡ്രൈ റൺ, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും റിഹേഴ്സൽ
ദില്ലി: കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍. വെള്ളിയാഴ്ചയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തുക. ഇത് രണ്ടാം തവണയാണ് രാജ്യത്ത് കൊവിഡ് ഡ്രൈ റണ്‍ നടത്തുന്നത്. ഇക്കുറി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ നാളെ ദില്ലിയില്‍ ഉന്നതതല യോഗം ചേരും.
വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുളള അനുമതി ലഭിച്ച് പത്ത് ദിവസത്തിനുളളില്‍ വാക്സിനേഷന് ആരംഭിക്കും എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുളളത്. നിലവില്‍ രണ്ട് വാക്സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിക്കായി വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന ഓക്സ്ഫോര്‍ഡ്-ആസ്ട്രസെനിക്കയുടെ കൊവിഷീല്‍ഡ് വാക്സിന്, ഭാരത് ബയോടെകിന്റെ കൊവാക്സിന് എന്നിവയ്ക്കാണ് രാജ്യത്ത് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ തിരഞ്ഞെടുത്ത ജില്ലകളില്‍ മാത്രമായിരുന്നു കൊവിഡ് ഡ്രൈ റണ്‍ നടത്തിയിരുന്നത്.
ജനുവരി 2ന് 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായിരുന്നു കൊവിഡ് ഡ്രൈ റണ്‍ നടത്തിയത്. വാക്സിന് വിതരണത്തിന് മുന്നോടിയായുളള റിഹേഴ്സലാണ് കൊവിഡ് ഡ്രൈ റണ്‍. കൊവിഡ് വാക്സിന് കുത്തിവെപ്പ് ഒഴികെയുളള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണില്‍ പാലിക്കും. വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുളള മൂന്ന് കോടി പേര്‍ക്കാണ് വാക്സിന് സൗജന്യമായി നല്‍കുക എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.