വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് നേരെ ആക്രമണം
Recommended Video
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിനിടെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. സിപിഎം സ്ഥാനാർത്ഥിയും പിബി അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായി. റായ് ഗഞ്ചിലെ ഇസ്ലാംപൂരിൽ വെച്ചാണ് ആക്രമണം നടന്നത്. റായ് ഗഞ്ചിലെ പോളിംഗ് ബൂത്തുകൾ സന്ദർശിക്കുന്നതിനിടെയാണ് സിറ്റിംഗ് എംപി കൂടിയായ മുഹമ്മദ് സലീമിന്റെ കാറിന് നേരെ വെടിവയ്പ്പുണ്ടായത്.
ആക്രമണത്തിൽ മുഹമ്മദ് സലീമിന് പരുക്കേറ്റിട്ടില്ല. തനിക്ക് നേരെ വധശ്രമമാണുണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള പാർട്ടി ഓഫീസിലേക്ക് മാറ്റുകയു ചെയ്തു.

വെടിവച്ചതിന് ശേഷം കാറിന്റെ ചില്ലുകൾ തകർക്കാനും ശ്രമം നടന്നു. ആക്രണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് മുഹമ്മദ് സലീം ആരോപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വോട്ട് ചെയ്യാൻ തൃണമൂൽ പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ദിഗിർപാർ മേഖലയിൽ പ്രദേശ വാസികൾ ദേശീയ പാത ഉപരോധിച്ചു. വോട്ട് ചെയ്യാനെത്തിയവരുടെ തിരിച്ചറിയൽ രേഖകൾ പിടിച്ചു വച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സുരക്ഷാ സേനാ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
റായ്ഗഞ്ചിൽ വോട്ടെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. തൃണമൂൽ പ്രവർത്തകർ പോളിംഗ് ബൂത്തുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായി ബംഗാൾ ജനറൽ സെക്രട്ടറിയും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ദേബശ്രീ ചൗധരി ആരോപിച്ചു.
ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പിൽ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിൽ പ്രത്യേക നിരീക്ഷകനെ നിയോഗിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications