രണ്ടാം പിയുസി പരീക്ഷ; ഹിജാബ് അനുവദിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി
ബംഗലൂരു; ഹിജാബ് വിവാദത്തിൽ വീണ്ടും വാർത്തകളിൽ ഇടം പിടിച്ച് കർണാടക. സംസ്ഥാനത്തെ നിർണായക വാർഷിക പരീക്ഷയായ രണ്ടാം പിയുസി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഹിജാബ് അനുവദിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ചൊവ്വാഴ്ച പറഞ്ഞു. "എല്ലാ വിദ്യാർത്ഥികളും യൂണിഫോമിൽ ആയിരിക്കണം പരീക്ഷ എഴുതേണ്ടത്. നിയമങ്ങൾ പാലിക്കണം, ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
നേരത്തെ തലപൊക്കിയ ഹിജാബ് വിവാദങ്ങൾക്കിടെ കർണാടക സർക്കാർ പത്താം ക്ലാസ് പരീക്ഷ വിജയകരാമയി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. ഏപ്രിൽ 22 മുതൽ മെയ് 18 വരെയാണ് പിയുസി പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 6,84,255 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ചേർന്നതായി പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് അറിയിച്ചു. 1,076 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക. ആകെ 3,46,936 ആൺകുട്ടികളും 3,37,319 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. വിവാദം വീണ്ടും ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിൽ പരീക്ഷകൾ സുഗമമായി നടത്തുന്നതിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാർ സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർഥികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നും അന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാണ് ഹിജാബ് വിവാദം ഉടലെടുത്തത്. പിന്നീട് കർണാടക മുഴുവൻ ഈ വിവാദം അലയടിച്ചു. നിരവധി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇത് അന്താരാഷ്ട്ര തലത്തിൽ വാർത്തയാകുകയും ചെയ്തു. കനത്ത പോലീസ് സന്നാഹത്തോടെയും പരീക്ഷാ കേന്ദ്രങ്ങളിൽ ഹിജാബ് നിരോധിക്കുകയും ചെയ്താണ് കർണാടക സർക്കാർ എസ്എസ്എൽസി പരീക്ഷ നടത്തിയത്.
അതേ സമയം പിയുസി പരീക്ഷ നടക്കുന്ന ഹാളിനുള്ളിൽ വിദ്യാർത്ഥികൾ മൊബൈൽ കൊണ്ടുവരുന്നതും സർക്കാർ വിലക്കിയിട്ടുണ്ട്. ക്യാമറയില്ലാതെ അടിസ്ഥാന ഫോൺ കൊണ്ടുപോകാൻ പരീക്ഷ സൂപ്പർവൈസർമാർക്ക് അനുമതിയുണ്ട്. എല്ലാ പരീക്ഷാ കേന്ദ്രങ്ങൾക്കും പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എല്ലാ പരീക്ഷാ ജോലികളും പോലീസ് സാന്നിധ്യത്തിൽ ആയിരിക്കും നടത്തുക. പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള 200 മീറ്റർ മേഖല നിരോധിത മേഖലയായി പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications