ഹൈക്കമാൻഡിന് റോളില്ല.. രാഹുൽ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് പരീക്ഷണം, എല്ലാം രഹസ്യം!
ദില്ലി: ദശാബ്ദങ്ങളോളം രാജ്യം ഭരിച്ച പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് മാസങ്ങളായി ദേശീയ അധ്യക്ഷനില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെച്ചതോടെ പാര്‍ട്ടി നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ ദയനീയാവസ്ഥ കര്‍ണാടകത്തില്‍ അടക്കം പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലേക്ക് തളളിവിട്ടു.
രാഹുല്‍ ഗാന്ധിക്ക് പകരം ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വേണം പുതിയ അധ്യക്ഷന്‍ എന്നാണ് പാര്‍ട്ടിക്കുളളിലെ വലിയൊരു വിഭാഗവും കരുതുന്നത്. പ്രിയങ്കയെ നിര്‍ദേശിക്കാനുളള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിന് രാഹുല്‍ പച്ചക്കൊടി കാട്ടാന്‍ സാധ്യത കുറവാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ പുതിയ വഴി തേടുകയാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുൽ അല്ലെങ്കിൽ ആര്
ഗാന്ധി കുടുംബമെന്ന അച്ചുതണ്ടില്‍ കിടന്നാണ് എന്നും കോണ്‍ഗ്രസിന്റെ കറക്കം. നേതൃസ്ഥാനത്ത് ഗാന്ധി കുടുംബാംഗമല്ലാതിരുന്നപ്പോഴെല്ലാം കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് മാത്രമേ കോണ്‍ഗ്രസിനെ ഒരുമിപ്പിച്ച് നിര്‍ത്തി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. അതുകൊണ്ട് തന്നെയാണ് രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയെന്ന മുറവിളി പാര്‍ട്ടിക്കുളളില്‍ ഉയരുന്നത്.
തയ്യാറല്ലെന്ന് പ്രിയങ്ക
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള ഒരാള്‍ മതി പുതിയ അധ്യക്ഷന്‍ എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. എന്നാല്‍ പ്രിയങ്ക ഗാന്ധി തന്നെ വേണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. അതേസമയം പ്രസിഡണ്ട് പദവി ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് പ്രിയങ്ക തന്നെ തുറന്ന് പ്രഖ്യാപിച്ചതോടെ ആ വഴിയും അടഞ്ഞിരിക്കുന്നു. ഇതോടെ പുതിയ നേതാവിന് വേണ്ടി വ്യത്യസ്തമായ വഴി തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
സോണിയാ ഗാന്ധിക്ക് കൈമാറണം
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടത്. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കിടയില്‍ രഹസ്യ വോട്ടെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് പേരില്‍ നിന്നാണ് അംഗങ്ങള്‍ ഒരാളെ തിരഞ്ഞെടുക്കേണ്ടത്. ഓരോ പ്രവര്‍ത്തക സമിതി അംഗവും നാല് പേരുടെ പട്ടിക തയ്യാറാക്കി അതില്‍ ഒരാള്‍ക്ക് വോട്ട് ചെയ്യണം. ഈ പട്ടിക പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായ സോണിയാ ഗാന്ധിക്ക് വേണം കൈമാറാന്‍.
നടപടികൾ രഹസ്യം
ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന വിവരം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ പാടുളളതല്ല. ഏറ്റവും അധികം ആളുകള്‍ വോട്ട് ചെയ്യുന്ന നേതാവാകും പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുക. രഹസ്യമായിട്ടാണ് ഈ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ 25 അംഗങ്ങളാണ് ഉളളത്. ഉടനെ തന്നെ ചേരാനിരിക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിലാവും പുതിയ അധ്യക്ഷന്‍ ആരെന്ന് പ്രഖ്യാപിക്കുക.
വർക്കിംഗ് പ്രസിഡണ്ടും
ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനൊപ്പം എന്തുകൊണ്ടാണ് ആ നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം എന്ന് കരുതുന്നത് എന്നതും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന നേതാവ് അധ്യക്ഷനാകുന്നതിനൊപ്പം രണ്ടാമത് എത്തുന്ന നേതാവിനെ വര്‍ക്കിംഗ് പ്രസിഡണ്ട് പദവിയിലേക്കും നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധ്യക്ഷനില്‍ തന്നെ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാന്‍ വര്‍ക്കിംഗ് പ്രസിഡണ്ടിനെ നിയമിക്കണം എന്ന ആവശ്യം നേരത്തെ മുതല്‍ തന്നെ കോണ്‍ഗ്രസില്‍ ശക്തമാണ്.