വടക്ക് കിഴക്കൻ ദില്ലിയിലെ സംഘർഷം, മരണസംഖ്യ മൂന്നായി, 10 ഇടത്ത് നിരോധനാജ്ഞ
ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. ഷാഹിദ് എന്നയാളുടെ മരണമാണ് ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ചത്. നേരത്തെ ഗുരുതരമായി പരുക്കേറ്റ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ദില്ലി പോലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. കല്ലേറിൽ സഹദ്ര ഡിസിപിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അതേസമയം വടക്ക് കിഴക്കൻ ദില്ലിയിൽ നടന്ന സംഘർഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ആരോപിച്ചു. കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള അക്രമത്തെയും അംഗീകരിക്കില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് സംഘർഷമെന്ന സൂചന ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും പങ്കുവെച്ചിരുന്നു.
കോണ്‍ഗ്രസിന് 'വന്‍ ബൂസ്റ്റ്',മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, തിരഞ്ഞെടുപ്പിന് മുന്‍പ്
നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിട്ടുണ്ട്. പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ടതോടെ പമ്പിലേക്കും തീ പടർന്നു. നിരവധി വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.കർദ്ദംപുരിയിൽ കടകൾക്കും തീയിട്ടു. വടക്ക് കിഴക്കൻ ദില്ലിയിൽ 8 കമ്പനി സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്.ഒരു കമ്പനി വനിതാ ദ്രുതകർമ സേനയേയും വിന്യസിച്ചിട്ടുണ്ട്.
പത്ത് സംഘർഷ ബാധിത പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷത്തിൽ പോലീസ് വെടിവെച്ചതായും പോലീസിന് നേരെ പ്രതിഷേധക്കാർ വെടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിലെ നിരവധി മെട്രേ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്.