ഇന്ത്യയിൽ ഒരിടത്ത് മാത്രം സ്വവര്‍ഗ്ഗാനുരാഗം ഇപ്പോഴും കുറ്റകരം... എന്ന് തീരുമാനമാകും അവിടത്തെ കാര്യം
ശ്രീനഗര്‍: നൂറ്റാണ്ടിന്റെ പഴക്കമുള്ള ഐപിസി 377 സുപ്രീം കോടതി ഡിക്രിമിനലൈസ് ചെയ്തു. സ്വവര്‍ഗ്ഗരതി ഇന്ത്യയില്‍ കുറ്റകരമല്ലെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി. എന്നാല്‍ ഇന്ത്യയില്‍ ഒരിടത്ത് മാത്രം ആ വിധി ഇപ്പോഴും ബാധകമല്ല.
ഏതാണ് ആ സ്ഥലം എന്നതല്ലേ... ജമ്മു കശ്മീര്‍ തന്നെ. പ്രത്യേക ഭരണഘടനാ പദവിയുള്ള കശ്മീരില്‍ സ്വവര്‍ഗ്ഗ പ്രണയികള്‍ ഇപ്പോഴും ചെയ്യുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്. കാരണം അവിടെ നിലനില്‍ക്കുന്നത് ഇവ്ത്യന്‍ പീനല്‍ കോഡ് അല്ല, പകരം റണ്‍ബീര്‍ പീനല്‍ കോഡ് ആണ്.
അവിടേയും നിയമം പക്ഷേ, ഇങ്ങനെ തന്നെ ആണ്. ആര്‍പിസി 377 പ്രകാരവും സ്വവര്‍ഗ്ഗരതി കുറ്റകരം ആണ്. ഇന്ത്യന്‍ പീനല്‍ കോഡിനെ പിന്‍പറ്റി തന്നെയാണ് ജമ്മുകശ്മീരിലെ റണ്‍ബൂര്‍ പീനല്‍ കോഡും രൂപീകരിച്ചിട്ടുള്ളത്.

നിയമത്തിന്റെ പ്രശ്‌നങ്ങള്‍ക്കും അപ്പുറം ആണ് കശ്മീരിലെ സാമുദായിക പ്രശ്‌നങ്ങള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി എല്‍ജിബിടി ആക്ടിവിസം അവിടെ വളരെ കുറവാണ്. 90 കളുടെ തുടക്കത്തോടെ സംഭവിച്ച ഇസ്ലാമിക തീവ്രവാദത്തിന്റെ ശാക്തീകരണം തന്നെയാണ് ഇതിന് കാരണവും.
എന്തായാലും സുപ്രീം കോടതി വിധി ജമ്മു കശ്മീരിലെ എല്‍ജിബിടി പ്രവര്‍ത്തകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്. ഈ വിധിയുടെ ചുവട് പിടിച്ച് ആര്‍പിസിയുടെ 377-ാം വകുപ്പിനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത് എന്നാണ് ജമ്മു കശ്മീരിലെ എല്‍ജിബിടി ആക്ടിവിസ്റ്റ് ഡോ അജാസ് അഹമ്മദ് ബുന്ദ് പറയുന്നത്.












Click it and Unblock the Notifications