പുൽവാമയില്‍ ഏറ്റുമുട്ടല്‍; 3 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു, ആയുധങ്ങള്‍ കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ ട്രാലിലെ മണ്ടൂര പ്രദേശത്താണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റമുട്ടല്‍ ഉണ്ടായത്. ജമ്മു കശ്മീർ പോലീസിന്റെയും ഇന്ത്യൻ ആർമിയുടെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെയും (സിആർപിഎഫ്) സംയുക്ത സംഘം മണ്ടൂരയിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
സംശയം തോന്നിയ സ്ഥലത്തിന് അടുത്തേക്ക് സംയുക്ത സേന എത്തിയപ്പോള്‍ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സേന തിരിച്ചടിച്ചു. മേഘലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ 2021 ലുണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണ് ഇത്. മൂന്ന് തീവ്രവാദികളെ വധിക്കാനും സ്ഥലത്തുനിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്താനും സുരക്ഷാ സേനക്ക് സാധിച്ചു. പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.
പരിശോധനയ്ക്കിടെ ഉണ്ടായ അക്രമത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഇവരെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഐജിപി വിജയ് കുമാര്‍ വ്യക്തമാക്കി. ട്രാല്‍ മേഖലയിലെ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പൊലീസും വ്യക്തമാക്കി.
2020 ലെ സാമ്പത്തിക പാക്കേജുകൾ 'മിനി ബജറ്റുകളെ' പോലെ; 2021 ലെ ബജറ്റും മികച്ചതാകുമെന്ന് പ്രധാനമന്ത്രി