മുംബൈയിലുള്ള വിമത എംഎൽഎമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു; പുറത്തിറങ്ങരുതെന്ന് നിർദ്ദേശം
മുംബൈ: കർണാടകയിൽ വിശ്വാസവോട്ട് വ്യാഴാഴ്ച നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മുംബൈയിലെ ഹോട്ടലിൽ താമസിക്കുന്ന വിമത എംഎൽഎമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ റെണൈസൻസ് ഹോട്ടലിലാണ് വിമത എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്.
രണ്ടും കല്പിച്ച് യെദ്യൂരപ്പ; വിമത എംഎല്‍എമാരുടെ ഭാവി തുലാസില്‍... കോണ്‍ഗ്രസ്സിനെ കടുംവെട്ട് വെട്ടാൻ
ഇവരെ ഹോട്ടലിന്റെ മുകൾ നിലയിലേക്ക് മാറ്റിയിരിക്കുകയാണ്. എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന്റെ മുകൾ നിലയിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളിൽ നിന്നും ഭീഷണി ഉണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട എംഎൽഎമാർ മുംബൈ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് ഹോട്ടലിന് പുറത്ത് സുരക്ഷയ്ക്കായി പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.
കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെയും ഗുലാം നബി ആസാദും അനുനയ ശ്രമങ്ങളുമായി എത്തുമെന്ന സൂചനയെ തുടർന്നാണ് സുരക്ഷ ആവശ്യപ്പെട്ട് എംഎൽഎമാർ മുംബൈ പോലീസിനെ സമീപിച്ചത്. നേരത്തെ ഡികെ ശിവകുമാർ അനുനയ ചർച്ചകൾക്കായി എത്തിയിരുന്നെങ്കിലും എംഎൽഎമാർ കൂട്ടാക്കാൻ തയാറായില്ല. തുടർന്ന് 3 മണിക്കൂറോളം ഹോട്ടലിന് പുറത്ത് കാത്തു നിന്ന ശേഷം ശിവകുമാർ മടങ്ങുകയായിരുന്നു.
എംഎൽഎമാർക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് എംഎൽഎമാർ. വ്യാഴാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പായിരിക്കും ഇനി കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ ഭാവി നിശ്ചയിക്കുക. വിമതരെക്കൂടാതെ സഖ്യ സർക്കാർ വിശ്വാസവോട്ട് നേരിട്ടാൽ സ്പീക്കർ ഉൾപ്പെടെ 101 പേരാണ് സഖ്യ സർക്കാരിനൊപ്പമുള്ളത്. ബിജെപിക്കാകട്ടെ 2 സ്വതന്ത്രന്മാർ ഉൾപ്പെടെ 107 പേരുടെ പിന്തുണ ഉണ്ട്.