അയോധ്യയിൽ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കി
ദില്ലി: ഉത്തർപ്രദേശിലെ അയോധ്യയിൽ തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ല; തുറന്നത് ആഫ്രിക്കക്കാര്‍ക്ക് വേണ്ടിയെന്ന് കര്‍ണാടക മന്ത്രി
അയോധ്യയിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താൻ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിൻറെ തലവൻ മസൂദ് അസർ ആഹ്വാനം ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നു. വാർത്താ ഏജൻസിയായ ഐഎഎൻഎസാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയ സുപ്രധാനമായ സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഇന്റലിജൻസ് മുന്നറിയിപ്പിനെ അതീവ ഗൗരവമായിട്ടാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. നാല് മാസത്തിനുള്ളിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായാ ടെലഗ്രാമിലൂടെയാണ് മസൂദ് അസർ ആക്രമണം നടത്താൻ അനുയായികളോട് ആഹ്വാനം ചെയ്തതെന്നാണ് വിവരം. ഇന്ത്യൻ മണ്ണിൽ ഞെട്ടിക്കുന്ന ആക്രമണങ്ങൾ നടത്താനാണ് പറയുന്നത്. നേപ്പാൾ അതിർത്തിയിലൂടെ കഴിഞ്ഞ മാസം 7 ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ, അയോധ്യ എന്നിവിടങ്ങളിലായി ഇവർ എത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതിൽ 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. നേപ്പാൾ അതിർത്തിയിലൂടെ കൂടുതൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ കൈയ്യിൽ വൻ ആയുധശേഖരം ഉണ്ടെന്നും സൂചനയുണ്ട്.