ദീപാവലി ദിനത്തിൽ ജെയ്ഷെ മുഹമ്മദ് ഭീഷണി; ദില്ലിയിൽ കനത്ത സുരക്ഷ, അതിർത്തി നഗരങ്ങളിലും ജാഗ്രത
ദില്ലി: രാജ്യത്ത് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്തെ പ്രധാന മാർക്കറ്റുകളിലും ജനങ്ങൾ ഒത്തുകൂടുന്ന മറ്റ് സ്ഥലങ്ങളിലും നൂറ് കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ആക്രമണങ്ങളെ ചെറുക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ എല്ലാ മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ദില്ലി പോലീസ് കമ്മീഷണർ അമുല്യ പട്നായിക് വ്യക്തമാക്കി.
മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷൻ, മാളുകൾ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന മാർക്കറ്റുകളിലും ജനവാസ കേന്ദ്രങ്ങളിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് വരികയാണെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഉത്സവ സീസണിൽ മാർക്കറ്റുകളിലേക്ക് വരുന്ന വാഹനങ്ങളിൽ പ്രത്യേക പരിശോധന നടത്തുകയും സുരക്ഷയ്ക്കായി കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാൻ മാർക്കറ്റ് കമ്മിറ്റി പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ വിജയാന്ത ആര്യ പറഞ്ഞു. മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ വിശദാംശങ്ങൾ ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.












Click it and Unblock the Notifications