കർണാടക മുൻ മുഖ്യമന്ത്രിമാരായ കുമാരസ്വാമിക്കും സിദ്ധരാമയ്യയ്ക്കും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ബെംഗളൂരു; കർണാടക മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയ്ക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കോടതി നിർദ്ദേശ പ്രകാരം ബെംഗളൂരു പോലീസിനാണ് കേസെടുത്തത്. അപകീർത്തിപ്പെടുത്തി എന്ന കുറ്റവും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. മുൻ മന്ത്രി ഡികെ ശിവകുമാർ, മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു തുടങ്ങി 23 രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും 9 മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും എതിരേയും ഇതേ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

പൊതു പ്രവർത്തകനായ മല്ലകാർജ്ജുനയുടെ പരാതിയിന്മേലാണ് നടപടി. ബെംഗളൂരു സിസിഎച്ച് കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജെഡിഎസ് , കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടക്കാൻ പോകുന്ന വിവരം മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി ചോർത്തി നൽകിയതായി പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 27ന് ജെഡിഎസ്- കോൺഗ്രസ് സഖ്യസർക്കാരിന്റെ ഭാഗമായ നേതാക്കളുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ ആദായ നികുതി വകുപ്പ് ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചരുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിജെപിയുടെ ഏജന്റുമാരാണെന്ന മുദ്രാവാക്യം വിളിക്കുകയും കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. രാജ്യദ്രോഹക്കുറ്റം നടക്കുന്നത് കണ്ടിട്ടും ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ എടുത്തിരിക്കുന്നത്.












Click it and Unblock the Notifications