സിഎഎ വിരുദ്ധ നാടകം; വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത് പോലീസ്, അറിയില്ലെന്ന് മന്ത്രി
ബെംഗളൂരു: ബിദാറിലെ മുസ്ലിം മാനേജ്മെന്റ് സ്കൂളില്‍ പൗരത്വ ഭേദഗതി നിയമത്തെയും പ്രധാനമന്ത്രി മോദിയെയയും വിമര്‍ശിച്ച് നാടകം അവതരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളെ പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപണം. 5, 6 ക്ലാസുകളിലെ വിദ്യാര്‍ഥികളെ ദിവസവും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ് പോലീസ്. ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ പ്രതികരിച്ചത്.
ജനുവരി 21നാണ് ബിദാറിലെ ഷഹീന് സ്കൂളില്‍ നാടകം അവതരിപ്പിച്ചത്. ബിജെപി ബന്ധമുള്ള സാമൂഹിക പ്രവര്ത്തകന് നീരേഷ് രക്ഷയാല്‍ പരാതി നല്കി. തുടര്‍ന്ന് സ്കൂളിനും അധികൃതര്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയായിരുന്നു പോലീസ്. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
അഞ്ച് തവണയാണ് വിദ്യാര്‍ഥികളെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. സംഭവത്തിന്റെ മറവില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പോലീസ് പീഡിപ്പിക്കുകയാണെന്ന് മാനേജ്മെന്റ് ആരോപിക്കുന്നു. എന്നാല്‍ നാടകത്തിന് പിന്നില്‍ ആരാണ് എന്നറിയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പോലീസ് പ്രതികരിക്കുന്നു.
യൂണിഫോമില്‍ സ്കൂളിലെത്തി വിദ്യാഥികളെ ചോദ്യം ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. കേസ് കോടതിയില്‍ നേരിടുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രധാന അധ്യാപികയെയും ഒരു വിദ്യാര്‍ഥിനിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഒമ്പതിനും 12നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളെ എന്തിനാണ് ഇത്രയും ചോദ്യം ചെയ്യുന്നതെന്ന് മന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. സംഭവം അറിയില്ലെന്നം പരിശോധിക്കാന്‍ ശ്രമിക്കാം എന്നുമാണ് മന്ത്രി പ്രതികരിച്ചത്. പോലീസ് ദിവസവും സ്കൂളിലെത്തും. മണിക്കൂറുകളോളം സ്കൂളില്‍ ചെലവഴിക്കും. വിദ്യാര്‍ഥികളെ ചോദ്യം ചെയ്യും. എല്ലാദിവസവും ഒരേ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിക്കും. എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കുന്നതെന്ന് സിഇഒ തൗഫീഖ് മടിക്കേരി ചോദിക്കുന്നു.
ഗുരുതരമായ കേസാണിത്. എല്ലാം നിയമപ്രകാരം നടക്കുമെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞത്. പോലീസുകാര്‍ അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന് ബിദാറിന്റെ ചുമതലയുള്ള മന്ത്രി പ്രഭു ചവാന് പറഞ്ഞു. ന്യൂനപക്ഷ സ്ഥാപനമാണെന്ന് കരുതി എന്തും ചെയ്യാമോ എന്നാണ് ഗ്രാമ വികസന മന്ത്രി കെഎസ് ഈശ്വരപ്പ ചോദിച്ചത്. സംഭവം അറിയില്ലെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോളി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന് അര്‍ഷദ് സ്കൂള്‍ സന്ദര്‍ശിച്ച് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. പ്രധാന അധ്യാപികയുടെയും വിദ്യാര്‍ഥിനിയുടെ മാതാവിന്റെയും ജാമ്യ ഹര്‍ജി ബിദാര്‍ കോടതി ഉടന്‍ പരിഗണിക്കും.