ഷര്‍ജീല്‍ ഇമാം അനുകൂല മുദ്രാവാക്യം: മുംബൈയില്‍ 50 ഓളം പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. ആസാദ് മൈതാന്‍ പോലീസാണ് 50-60 പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ടിസ് ക്വിയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഉര്‍വശി ചുഡുവാലയാണ് കേസെടുത്തിട്ടുള്ളവരില്‍ ഒരാള്‍. ഉര്‍വശിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തിനായി രണ്ട് തവണ വിളിച്ചെങ്കിലും ഹാജരാകാന്‍ തയ്യാറായില്ലെന്നാണ് പോലീസ് പറയുന്നത്.
'ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിക്കുന്നു';സിഎഎയെ പിന്തുണയ്ക്കുന്നു, മലക്കംമറിഞ്ഞ് പിസി ജോര്‍ജ്ജ്
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153 ബി, 505 എന്നീ വകുപ്പുകള്‍ പ്രകാരരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ ഫ്രീ കശ്മീര്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഷര്‍ജീല്‍ ഇമാം അനുകൂല മുദ്രാവാക്യത്തിന് പുറമേ ഉര്‍വശിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൂടി കണക്കിലെടുത്താണ് പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ എല്‍ജിബിടി പരിപാടിയുടെ സംഘാടകര്‍ കുറ്റക്കാരല്ലെന്നും ചട്ടം പാലിക്കാതെ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയവരാണ് കുറ്റക്കാരെന്നുമാണ് മുംബൈ പോലീസ് ഉന്നയിക്കുന്ന വാദം.
ജനുവരി 16ന് അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഷര്‍ജീലിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷം അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയയ്ക്കുകയായിരുന്നു. ഉത്തർപ്രദേശ്, അസം, അരുണാചൽ പ്രദേശ്, ദില്ലി, മണിപ്പൂർ, എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇമാമിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.