മധുവിന്റെ മരണത്തിൽ വർഗീയത കലർത്തി വീരേന്ദർ സെവാഗ്.. തല്ലിക്കൊന്നവർ മുസ്ലീം പേരുകാർ!
ദില്ലി: അടുത്തിടെ ദേശീയ തലത്തില്‍ കേരളത്തിന് എതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ വന്‍ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ എല്ലാ കാര്യത്തിലും നമ്പര്‍ വണ്‍ ആണ് എന്ന് വാദിച്ചാണ് അത്തരം പ്രചാരണങ്ങളെ മലയാളി ചെറുക്കുന്നത്.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവവും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനിടെ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് മധുവിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത് വര്‍ഗീയമായ തരത്തിലായിരുന്നു. വിവാദമായപ്പോള്‍ സെവാഗ് മാപ്പ് ചോദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
വിദ്വേഷ പ്രചാരണം
മധുവിന്റെ മരണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ കൈ കെട്ടി വച്ച് പ്രതിഷേധിച്ചത് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴി തുറന്നിരുന്നു. എന്നാല്‍ കുമ്മനം കൈ കെട്ടിയിട്ട് നില്‍ക്കുന്ന ചിത്രം പോലും ഉത്തരേന്ത്യയില്‍ കേരളത്തിനെതിരെ വിദ്വേഷണ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.
വർഗീയതയുമായി സെവാഗ്
ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിച്ചതിന് കുമ്മനത്തെ പിടിച്ച് കെട്ടിയിട്ടു എന്ന തരത്തിലൊക്കെയാണ് വ്യാജ പ്രചാരണങ്ങളുടെ പോക്ക്. അതിനിടെയാണ് ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് മധുവിനെ ആക്രമിച്ചവരുടെ കൂട്ടത്തിലെ മുസ്ലീം പേരുകള്‍ എടുത്ത് പറഞ്ഞ് ട്വീറ്റ് ചെയ്തത്. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കി.
മുസ്ലീം പേരുകാർ
സെവാഗിന്റെ വിവാദ ട്വീറ്റ് ഇങ്ങനെയായിരുന്നു: ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്. ഉബൈദ്, ഹുസൈന്‍, അബ്ദുള്‍ കരീം എന്നിവരടങ്ങുന്ന ആള്‍ക്കൂട്ടം ആ ആദിവാസി യുവാവിനെ തല്ലിക്കൊന്നു. ഈ സംഭവം പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഇങ്ങനെ സംഭവിച്ചതില്‍ ലജ്ജ തോന്നുന്നു.
പല മതക്കാരുമുണ്ട്
മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് പതിനാറ് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. അക്കൂട്ടത്തില്‍ പല മതത്തില്‍ പെട്ടവരുമുണ്ട്. എന്നാല്‍ മുസ്ലീം പേരുകള്‍ മാത്രമെടുത്ത് പറഞ്ഞതിലൂടെ തികഞ്ഞ വര്‍ഗീയതയാണ് സെവാഗ് കാണിച്ചത് എന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു.
തെറ്റ് തിരുത്തി താരം
നിരവധി പേരാണ് സെവാഗിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. ഇത്തരമൊരു മരണത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്ന് സെവാഗിനെ സോഷ്യല്‍ മീഡിയ ഓര്‍മ്മപ്പെടുത്തി. ഇതോടെ താരം തെറ്റ് തിരുത്താന്‍ തയ്യാറാവുകയും ചെയ്തു. ഖേദം പ്രകടിപ്പിച്ച് കൊണ്ട് സെവാഗ് ട്വിറ്ററില്‍ കുറിപ്പിട്ടിരിക്കുകയാണ്.
ക്ഷമ ചോദിക്കുന്നു
ഒരു തെറ്റ് പറ്റിയാല്‍ അത് അംഗീകരിക്കാതിരിക്കുക എന്നത് പണ്ടാമത്തെ തെറ്റാണ്. തനിക്ക് അപൂര്‍ണമായ വിവരങ്ങളാണ് ലഭിച്ചതെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പേരുകള്‍ വിട്ടുപോയതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു എന്നും സെവാഗ് വ്യക്തമാക്കി. തന്റെ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല എന്നും സെവാഗ് കുറിച്ചു.
പ്രതികൾക്ക് മേൽ കൊലക്കുറ്റം
വ്യത്യസ്ഥമതക്കാരായ കൊലയാളികള്‍ മനോനില കൊണ്ട് ഒരുമിക്കുന്നു എന്നും സമാധാനം പുലരട്ടെ എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. മധുവിന്റെ മരണകാരണം ക്രൂരമര്‍ദനമാണ് എന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. പിടിയിലായ മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
മമ്മൂട്ടി മധുവിനെ അനുജനെന്ന് വിളിച്ചത് വെറുതെയല്ല.. വർഷങ്ങൾക്ക് മുൻപേ ഊരുകളിലെ സാന്നിധ്യം
വരനെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.. ഒരുമിക്കാൻ കാമുകീ-കാമുകന്മാർ കണ്ടെത്തിയ വഴി!