കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ സെവാഗ്, കുട്ടികളുടെ പഠനം ഏറ്റെടുക്കാൻ തയ്യാർ
ദില്ലി: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായ സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നേരെ കാരുണ്യഹസ്തം നീട്ടി മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. കൊല്ലപ്പെട്ട ജവാന്മാരുടെ മക്കളുടെ മുഴുവന്‍ പഠനച്ചെലവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ് എന്നാണ് സെവാഗ് വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സെവാഗ് ജവന്മാരുടെ കുടുംബത്തെ സഹായിക്കാനുളള തീരുമാനം വെളിപ്പെടുത്തിയത്.
സെവാഗിന്റെ ട്വീറ്റ് ഇങ്ങനെയാണ്: നമ്മള് എന്ത് ചെയ്താലും അതൊന്നും പകരമാവില്ല. എന്നാല്‍ തനിക്ക് ചെയ്യാനാകുന്ന ഒരു ചെറിയ കാര്യം പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ധീര ജവാന്മാരുടെ മക്കളുടെ പഠനകാര്യങ്ങള്‍ ഏറ്റെടുക്കുക എന്നതാണ്. സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സൈനികരുടെ മക്കള്‍ക്ക് പഠിക്കാനുളള സൗകര്യമുണ്ടാക്കും എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.
സെവാഗിന്റെ ഈ നല്ല തീരുമാനം അഭിനന്ദിക്കപ്പെടുകയാണ്. നേരത്തെ ഹരിയാന പോലീസില്‍ ജോലി ചെയ്യുന്ന ദേശീയ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി മുന്നോട്ട് വന്നിരുന്നു.. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി തന്റെ ഒരു മാസത്തെ ശമ്പളം നല്കാന് തയ്യാറാണ് എന്നും രാജ്യം മുഴുവന്‍ ഈ കുടുംബങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും വിദേന്ദര് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
ജവാന്മാരുടെ ജീവത്യാഗത്തെക്കുറിച്ച് അഭിമാനം തോന്നിപ്പിക്കുവാന്‍ ആ കുടുംബങ്ങള്‍ക്കൊപ്പം നില്ക്കുക എന്നത് നമ്മുടെ ധാര്‍മികമായ ഉത്തരവാദിത്തമാണ് എന്നും വിജേന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തി 39 പേരെ കൊലപ്പെടുത്തിയത്. പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിൽ.
Nothing we can do will be enough, but the least I can do is offer to take complete care of the education of the children of our brave CRPF jawans martyred in #Pulwama in my Sehwag International School @SehwagSchool , Jhajjar. Saubhagya hoga 🙏 pic.twitter.com/lpRcJSmwUh
— Virender Sehwag (@virendersehwag) February 16, 2019