ഗെഹ്ലോട്ടോ ഖാർഗെയോ? ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് കോൺഗ്രസിന് അധ്യക്ഷൻ, തിരിച്ചടിക്കും!
ദില്ലി: 'ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരു നേതാവ് കോണ്‍ഗ്രസ് അധ്യക്ഷന്റെ കസേരയില്‍'- ദേശീയ രാഷ്ട്രീയത്തില്‍ നിലവിലെ ചൂട് പിടിച്ച ചര്‍ച്ചയായി മാറിയിരിക്കുകയാണീ വിഷയം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷന്‍ വരട്ടെ എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തോട് പ്രിയങ്ക ഗാന്ധിക്കും യോജിപ്പാണ്.
ഗാന്ധി കുടുംബത്തില്‍ നിന്ന് മാത്രമല്ല കോണ്‍ഗ്രസിന് ഇതുവരെ അധ്യക്ഷന്മാരുണ്ടായിട്ടുളളത്. എങ്കിലും നേതൃത്വത്തിലെ കുടുംബാധിപത്യം എന്ന ചീത്തപ്പേര് പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നുണ്ട്. 'ഗാന്ധി ടാഗ്' ഇല്ലാത്തൊരു നേതാവ് അധ്യക്ഷ പദവിയിലെത്തുന്നത് നിലവിലെ സാഹചര്യത്തില്‍ ഗുണത്തേക്കാളേറെ ദോഷം മാത്രമേ കോണ്‍ഗ്രസിനുണ്ടാക്കൂ. അതിന് കാരണം ഗാന്ധി കുടുംബത്തിന് മാത്രം കോണ്‍ഗ്രസില്‍ സാധ്യമാകുന്ന ചിലതാണ്.
13 നോൺ ഗാന്ധി അധ്യക്ഷന്മാർ
സ്വാതന്ത്ര്യത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള 13 പേര്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ കസേരയില്‍ ഇരുന്നിട്ടുണ്ട്. 1997ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി സീതാറാം കേസരി ആ കസേരയില്‍ നിന്നും ഇറങ്ങിയതില്‍പ്പിന്നെ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാളും കോണ്‍ഗ്രസിനെ നയിച്ചിട്ടില്ല. 2019ലെ രാഹുല്‍ ഗാന്ധിയുടെ രാജിയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ എന്ന ചര്‍ച്ചയ്ക്ക് വീണ്ടും തുടക്കം കുറിച്ചത്.
വഴിത്തിരിവായി രാഹുലിന്റെ രാജി
കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേക്ക് എത്തിച്ച കോണ്‍ഗ്രസിന് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ അടി പതറി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജി വെച്ചു. രാജി പിന്‍വലിക്കാനുളള സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും രാഹുല്‍ വഴങ്ങിയില്ല. ഇതോടെ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന മുറവിളി ഉയര്‍ന്നു.
ഇനി കുടുംബ വാഴ്ച വേണ്ട
എന്നാല്‍ ഇനി ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരു അധ്യക്ഷന്‍ വേണ്ട എന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. എന്നിട്ടും പുറത്ത് നിന്നൊരു നേതാവിനെ കണ്ടെത്താതെ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി പ്രഖ്യാപിക്കുകയാണ് പ്രവര്‍ത്തക സമിതി ചെയ്തത്. ഒരു വര്‍ഷത്തിലധികമായി സോണിയാ ഗാന്ധി താല്‍ക്കാലിക അധ്യക്ഷയായി തുടരുന്നു.
തിരഞ്ഞെടുപ്പ് നടത്തണം
കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം മുന്‍പെങ്ങുമില്ലാത്ത വിധം ശക്തി പ്രാപിക്കുകയാണ്. രാഹുല്‍ ഗാന്ധി തിരിച്ച് വരവിന് തയ്യാറല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ നിയോഗിക്കണം എന്ന് ശശി തരൂര്‍ അടക്കമുളള നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതിനിടെയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള നേതാവിനെ സ്വാഗതം ചെയ്തുകൊണ്ടുളള പ്രിയങ്കയുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്.
പുതിയ നേതാവെന്ന കടമ്പ
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരു നേതാവ് എന്നത് കോണ്‍ഗ്രസിന് പറയാനെളുപ്പമാണ്. എന്നാല്‍ പാര്‍ട്ടിക്കുളളില്‍ അത് നടത്തിയെടുക്കുക എന്നത് വന്‍ വെല്ലുവിളിയുമാണ്. ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ക്കുളള സ്വീകാര്യതയും അംഗീകാരവും കോണ്‍ഗ്രസിനുളളില്‍ മറ്റൊരു നേതാവിനും ഇല്ല. അതുകൊണ്ട് തന്നെ എല്ലാവരും അംഗീകരിക്കുന്ന ഒരു പുതിയ നേതാവ് എന്നത് വലിയ കടമ്പയാണ്.
Recommended Video
പുറത്ത് നിന്നൊരാളെ അംഗീകരിക്കില്ല
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അതിനുളളിലെ നൂറ് കണക്കിന് ഗ്രൂപ്പുകളാണ്. ഗാന്ധി കുടുംബത്തിന്റെ അധികാരവും തീരുമാനവും അംഗീകരിക്കുന്നത് പോലെ ഇവര്‍ മറ്റ് നേതാക്കളെ അംഗീകരിക്കാന്‍ സാധ്യത വിരളമാണ്. അതിനുദാഹരണമാണ് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന യുപിഎ ഭരണകാലം.
മൻമോഹൻ സിംഗിന് സംഭവിച്ചത്
സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രധാനമന്ത്രി പദവി താലത്തില്‍ വെച്ച് നീട്ടിയിട്ടും അവരത് നിരസിച്ചു. പകരം മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കി. മന്‍മോഹന്‍ സിംഗിനുളള ഏറ്റവും വലിയ വെല്ലുവിളി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്ന് തന്നെ ആയിരുന്നു. മന്‍മോഹനെ നേതാവായി അംഗീകരിക്കാന്‍ പലരും തയ്യാറായില്ല.
റിമോട്ട് കണ്‍ട്രോള്‍ സര്‍ക്കാര്‍
മന്‍മോഹന്‍ സിംഗിനെ നിയന്ത്രിച്ചിരുന്നത് സോണിയാ ഗാന്ധി തന്നെ ആയിരുന്നു. ഇതോടെ റിമോട്ട് കണ്‍ട്രോള്‍ സര്‍ക്കാര്‍ എന്ന വിളിപ്പേരും യുപിഎ സര്‍ക്കാരിന് വീണു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷനായാലും സംഭവിക്കുക മറ്റൊന്നല്ല. ഒന്നാമത്തെ പ്രശ്‌നം അയാള്‍ക്ക് എല്ലാവരുടേയും പിന്തുണ പാര്‍ട്ടിക്കുളളില്‍ നിന്ന് ലഭിക്കില്ല എന്നത് തന്നെയാണ്.
മാറി നിൽക്കുക അസാധ്യം
രണ്ടാമതായി പ്രശ്‌നങ്ങളും പരാതികളുമായി നേതാക്കള്‍ അപ്പോഴും സമീപിക്കുക ഗാന്ധി കുടുംബത്തെ തന്നെ ആയിരിക്കും. അന്തിമ തീരുമാനങ്ങളും ഗാന്ധിമാരില്‍ നിന്നായിരിക്കും. അതില്‍ നിന്നും മാറി നില്‍ക്കുക എന്നുളളത് ഗാന്ധി കുടുംബത്തിന് സാധിക്കുന്നതല്ല. മൂന്നാമത്തെ പ്രധാന പ്രശ്‌നം അനുഭവപരിചയവും കരുത്തും മോദി പ്രഭാവത്തോട് ഏറ്റുമുട്ടാന്‍ പോന്നയാളുമായ ഏത് നേതാവിനെ അധ്യക്ഷനാക്കാനുണ്ട് എന്നതാണ്.
രാജസ്ഥാനിലെ ഗെഹ്ലോട്ട്
ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഉയര്‍ന്ന് വരുന്ന ചില പേരുകള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടേതുമൊക്കെയാണ്. ഗെഹ്ലോട്ട് കരുത്തനായ നേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ രാജസ്ഥാനില്‍ തന്നെ പാര്‍ട്ടിയിലെ വിഭാഗീയതയെ നേരിടുകയാണ്. ഈ ഘട്ടത്തില്‍ ഗെഹ്ലോട്ടിനെ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റുന്നത് വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.
കർണാടകത്തിലെ ഖാർഗെ
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആക്രമണോത്സുകതയും ഭരണപരമായ പരിചയവും ഉളള നേതാവ് ആണ്. എന്നാല്‍ കര്‍ണാടകത്തില്‍ നിന്നുളള ഖാര്‍ഗെയെ ഉത്തരേന്ത്യയിലെ വോട്ടര്‍മാര്‍ സ്വീകരിക്കാനിടയില്ല. രാഹുല്‍ ഗാന്ധിക്ക് ശേഷം ഉയര്‍ന്ന് കേട്ട പേരുകാരില്‍ ഒരാളായ ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിക്കൊപ്പമാണ്. മറ്റൊരു നേതാവായ സച്ചിന്‍ പൈലറ്റ് ആകട്ടെ വിമത നീക്കം നടത്തി അടുത്തിടെ തിരികെ എത്തിയതേ ഉളളൂ.
മറ്റേത് നേതാവുണ്ട്?
ശശി തരൂരും അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും അടക്കമുളളവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. എന്നാല്‍ ഹിന്ദുത്വ ലൈനിലേക്ക് ഇറങ്ങിയ കോണ്‍ഗ്രസ് ഗുലാം നബി ആസാദിനെ പരീക്ഷിക്കാനുളള ധൈര്യം കാണിക്കില്ല. യുവാക്കളെ ആകര്‍ഷിക്കാനും ബദല്‍ ആയി മുന്നോട്ട് വെക്കാനും ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസിന് മറ്റൊരു നേതാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.