കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കണം; ഇടപെട്ട് സുപ്രീം കോടതി
ദില്ലി; അതിഥി തൊഴിലാളികളുടെ വിഷയത്തിൽ അടിയന്തര ഇടപെടലുമായി സുപ്രീം കോടതി. 15 ദിവസത്തിനുള്ളിൽ കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് തിരികെയെത്തിക്കണമെന്ന് കോടതി വ്യക്തമാക്കി.ലോക്ക് ഡൗൺ ലംഘിച്ചുവെന്ന് ആരോപിച്ച് തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം ആർ ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻറേതാണ് ഉത്തരവ്.
Recommended Video
തൊഴിലാളികളെ നാടുകളിൽ എത്തിക്കാൻ സംസ്ഥാനങ്ങൾ ശ്രമിക് ട്രെയിനുകൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ അനുവദിക്കണമെന്ന് കോടതി പറഞ്ഞു. യാത്രാ ചെലവ് തൊഴിലാളികളിൽ നിന്ന് ഈടാക്കരുത്. യാത്രയിൽ ഇവർക്കായി ഭക്ഷണവും വെള്ളവും ക്രമീകരിക്കാനും സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ഒരു സമ്പൂർണ്ണ പട്ടിക തയ്യാറാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ലോക്ക് ഡൗണിന് മുൻപ് അവർ ചെയ്ത ജോലി എന്താണെന്നും ഈ പട്ടികകളിൽ ഉൾപ്പെടുത്തണം.തൊഴിലാളികൾക്കായി ഇനി തൊഴിൽ നൽകുന്നതിനുള്ള എന്ത് പദ്ധതികളാണ് തയ്യാറാക്കുകയെന്ന് വ്യക്തമാക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഇവർക്ക് തൊഴിലവസരങ്ങൾക്കായി ഹെൽപ്പ് ഡസ്കുകൾ സ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി.
തൊഴിലാളികൾക്കായി കൗൺസലിങ്ങ് സെന്ററുകൾ തുടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും ജൂലൈ എട്ടിന് കോടതി പരിഗണിക്കും. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
മാളുകളും, ഹോട്ടലുകളും ആരാധനാലയങ്ങളും ഇന്ന് തുറക്കും; കർശന നിയന്ത്രണം
'ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം?'; ആഞ്ഞടിച്ച് മുരളീധരൻ