സവർക്കറെ എതിർക്കുന്നവരെ ആൻഡമാൻ ജയിലിലേക്ക് അയക്കൂ, വിവാദ പരാമർശവുമായി വീണ്ടും ശിവസേനാ നേതാവ്
മുംബൈ: സവർക്കർക്ക് ഭാരത് രത്ന നൽകുന്നതിനെ എതിർക്കുന്നവരെ കുറച്ചു ദിവസം ആൻഡമാൻ ജയിലിലേക്ക് അയക്കാൻ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. സവർക്കർ കഴിഞ്ഞ ആൻഡമാൻ സെല്ലുലർ ജയിലിൽ രണ്ട് ദിവസം താമസിച്ചാൽ അദ്ദേഹം രാജ്യത്തിന് വേണ്ടി അനുഷ്ഠിച്ച ത്യാഗം എന്താണെന്ന് വിമർശകർക്ക് മനസിലാകുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. എഎൻഐയോടായിരുന്നു പ്രതികരണം.
രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധം, കാരണങ്ങൾ നിരത്തി രാമചന്ദ്ര ഗുഹ
'വീർ സവർക്കറെ എതിർക്കുന്നവർ, അവർ ഏത് പാർട്ടിയിൽ നിന്നോ ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരോ ആകട്ടെ, അവരെ അദ്ദേഹം കഴിഞ്ഞിരുന്ന ആൻഡമാൻ ജയിലിൽ രണ്ട് ദിവസത്തേയ്ക്ക് അയക്കുക, എങ്കിൽ മാത്രമെ രാജ്യത്തിന് വേണ്ടി അദ്ദേഹം സഹിച്ച ത്യാഗം മനസിലാവുകയുള്ളു'- സഞ്ജയ് റാവുത്ത് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ മുംബൈ സന്ദർശനങ്ങൾക്കിടയിൽ അധോലോക കുറ്റവാളി കരിം ലാലയെ സന്ദർശിച്ചിരുന്നുവെന്ന സഞ്ജയ് റാവുത്തിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ അദ്ദേഹം പ്രസ്താവന പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
ശിവസേനയും കോൺഗ്രസും എൻസിപിയും ഒന്നിച്ചുളള മഹാവികാസ് അഘാടിയാണ് മഹാരാഷ്ട്രയിൽ ഭരണത്തിലിരിക്കുന്നത്. ശിവസേനാ നേതാവിന്റെ പ്രസ്താവനകൾ സഖ്യത്തിൽ വിള്ളൽ വീഴ്ത്താൻ സാധ്യതയുണ്ട്. സവർക്കർക്ക് ഭാരത് രത്ന നൽകണമെന്നത് ശിവസേനയുടെ ദീർഘനാളത്തെ ആവശ്യമാണ്. എന്നാൽ കോൺഗ്രസ് ഇതിനെ എതിർക്കുകയാണ്.