നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല, സാമ്പത്തിക തകർച്ചയ്ക്ക് പുതിയ കാരണം കണ്ടെത്തി ഹരീഷ് സാൽവെ
ദില്ലി: ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുകയാണ് എന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവകാശപ്പെടുന്നത് എങ്കിലും കണക്കുകള്‍ അങ്ങനെയല്ല തെളിയിക്കുന്നത്. കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ആഭ്യന്തര വളര്‍ച്ചാ നിരക്കാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി പ്രവചനങ്ങൾക്കപ്പുറം! ജിഡിപി 5 ശതമാനത്തിലും താഴ്ന്നതിന്റെ ഞെട്ടലിൽ ആർബിഐ
ജിഡിപി നിരക്ക് 5ല്‍ താഴെ പോകുമെന്ന് തങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ പറയുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പരിതാപകരമാണെന്ന് വായിച്ചെടുക്കാം. അതിനിടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ കാരണം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെ. വിശദാംശങ്ങളിലേക്ക്.
രൂക്ഷമായ പ്രതിസന്ധിക്ക് കാരണം
റിയല്‍ എസ്റ്റേറ്റ്, വാഹന വിപണി, ചെറുകിട വ്യവസായ മേഖല, കാര്‍ഷിക രംഗം തുടങ്ങി എല്ലായിടത്തും തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. പല വ്യവസായങ്ങളും അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി പോകുമോ എന്നുളള ആശങ്കയിലാണ്. മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സുപ്രീം കോടതിയെ പഴിച്ച് സാൽവെ
ഒന്നാം മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജിഎസ്ടിയും പോലെയുളള സാമ്പത്തിക പരിഷ്കാരങ്ങളുടെ ദുരിതഫലമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മാന്ദ്യത്തിന് ഇത്തരത്തിലുളള പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് സുപ്രീം കോടതിയെ പഴിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെ.
ലക്ഷങ്ങൾ വിലയുളള അഭിഭാഷകൻ
സുപ്രീം കോടതിയിലെ ഏറ്റവും വിലകൂടിയ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. ഒരു സിറ്റിംഗിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സാല്‍വെ കുല്ഭൂഷണ് ജാദവിന് വേണ്ടി ഒരു രൂപ ഫീസ് വാങ്ങി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ച് ജയിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പിന്നില്‍ സുപ്രീം കോടതിയാണ് എന്നാണ് ദ ലീഫ് ലെറ്റ് എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഹരീഷ് സാല്‍വേ ആരോപിക്കുന്നത്.
ആ കോടതി വിധികൾ
സുപ്രീം കോടതിയിലെ തന്നെ പ്രമുഖ അഭിഭാഷക ഇന്ദിര ജെയ്സിംഗ് ആണ് ഹരീഷ് സാല്‍വെയുമായി അഭിമുഖ സംഭാഷണം നടത്തിയിരിക്കുന്നത്. ടുജി സെപ്ക്ട്രം കേസിലും കല്‍ക്കരി ഖനി അഴിമതി കേസിലും അടക്കമുളള സുപ്രീം കോടതി വിധികള്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് വഴിവെച്ചുവെന്ന് ഹരീഷ് സാല്‍വെ അഭിമുഖത്തില്‍ പറയുന്നു. 2012ല്‍ ടുജി സ്പെക്ട്രം കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമായതെന്നും സാല്‍വെ കുറ്റപ്പെടുത്തി.
ടുജി കേസിലെ വിധി
ടുജി കേസ് വിധിയില്‍ സുപ്രീം കോടതി ഒറ്റയടിക്ക് റദ്ദാക്കിയത് 122 സ്പെക്ട്രം ലൈസന്‍സുകളാണ്. ഇത് ടെലികോം മേഖലയെ വന്‍ തകര്‍ച്ചയിലേക്ക് തളളിവിട്ടു. സുപ്രീം കോടതിയെ ആണ് ഇക്കാര്യത്തില്‍ തനിക്ക് കുറ്റപ്പെടുത്താനുളളതെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. ലൈസന്‍സുകള്‍ റദ്ദാക്കാനുളള വിധിയോടെ ടെലകോം മേഖലയില്‍ നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമുണ്ടായി. കോടിക്കണക്കിന് ഡോളറാണ് നഷ്ടം വന്നതെന്നും സാല്‍വെ കുറ്റപ്പെടുത്തി.
ഖനി അഴിമതി കേസ്
കല്‍ക്കരി ഖനി അഴിമതി കേസിലും ഗോവയിലെ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട കേസിലും സുപ്രീം കോടതി ഇടപെടല്‍ സാമ്പത്തിക പ്രതിസന്ധിയുുടെ ആഴം കൂട്ടിയതായി സാല്‍വെ കുറ്റപ്പെടുത്തി. കല്‍ക്കരി ഖനി അഴിമതി കേസിലെ വിധി ഖനന അനുമതി റദ്ദാക്കിക്കൊണ്ടുളളതായിരുന്നു. ഇതോടെ വിദേശ നിക്ഷേപം ഉള്‍പ്പെടെ നഷ്ടമായ കല്‍ക്കരി വ്യവസായം തകര്‍ന്നു. സമാനമായി ഇരുമ്പയിര് ഖനനത്തിനുളള അനുമതി റദ്ദാക്കിയതും തെറ്റായ വിധിയാണെന്ന് ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി.
അപ്പാ, 74 തികയുന്ന നിങ്ങളെ ഒരു 56നും ഒന്നും ചെയ്യാനാവില്ല, ചിദംബരത്തിന് കാർത്തിയുടെ കത്ത്