മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്നാഥ് ഖഡ്സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്
ദില്ലി; കൊവിഡിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞത്. ഭരണപക്ഷ നേതാക്കൾ ബിജെപിയിലെത്തും എന്നായിരുന്നു പാട്ടീലിന്റെ മുന്നറിയിപ്പ്.
Recommended Video
എന്നാൽ വെല്ലുവിളിച്ച് ആറാം മാസം മഹാരാഷ്ട്രയിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടായിരിക്കുകയാണ്. പക്ഷേ ഭൂകമ്പത്തിൽ വിറച്ചത് ഭരണകക്ഷിയല്ല, ബിജെപിയാണെന്ന് മാത്രം. നേതൃത്വത്തെ ഞെട്ടിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുകയാണ് മുതിർന്ന നേതാവായ ഏക്നാഥ് ഖഡ്സെ.
ഖഡ്സെ രാജിവെച്ചു
എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജയന്ത് പാട്ടീലാണ് ഏക്നാഥ് ഖാഡ്സെ ബിജെപിയിൽ നിന്നും രാജിവെച്ച കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ വെച്ച് ഖഡ്സെ ഔദ്യോഗികമായി എൻസിപിയിൽ ചേരുമെന്നും ജയന്ത് പാട്ടീൽ പറഞ്ഞു. ഖഡ്സെ രാജിവെച്ചെന്ന് ബിജെപി നേതാക്കളും വെളിപ്പെടുത്തി.
കടുത്ത അതൃപ്തിയിൽ
ഇന്ന് രാവിലെ വരെ ഖഡ്സെ ബിജെപി അംഗമായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഖഡ്സേയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് ബിജെപി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായിരുന്നു ബിജെപി നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു ഖഡ്സെ.
രാജിവെച്ചത്
2016ൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്നാവിസ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത് മുതൽ പാർട്ടിയുമായി ഖഡ്സെ അതൃപ്തിയിലാ യിരുന്നു.ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും തഴയപ്പെട്ടു.ഇതോടെ നേതൃത്വത്തിനെതിരെ പരസ്യമായി ഖഡ്സെ രംഗത്തെത്തിയിരുന്നു.
ഭരണം നഷ്ടപ്പെട്ടതോടെ
പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് തേടിയെങ്കിലും നേതൃത്വം പരിഗണിച്ചില്ല.തുടർന്ന് ബിജെപിക്ക് അധികാരം നഷ്ടപ്പെടുകയും കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സർക്കാർ ഉണ്ടാക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില് ഭരണം നഷ്ടപ്പെട്ടതിലും ഫട്നാവിസിന്റെ നിലപാടുകളോടും ഖഡ്സെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
സർവ്വാധികാരികൾ
മുൻ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിനേയും പാർട്ടി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനേയും ലക്ഷ്യം വെച്ചായിരുന്നു ഫഡ്നാവിസിന്റെ വിമർശനങ്ങൾ. ബിജെപിയിലെ സര്വ്വാധികാരികളായി ഇവര് രണ്ട് പേരും മാറുന്നതില് ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
ദളിത് മുഖങ്ങൾ
ഫഡ്നാവിസിന്റെ കീഴിൽ പാർട്ടിയിലെ ദളിത് മുഖങ്ങൾ വിവേചനം നേരിടുന്നുണ്ടെന്നായിരുന്നു ഖഡ്സെ വിമർശനം ഉയർത്തിയത്. ഭിന്നതകൾ രൂക്ഷമായതോടെ ഖഡ്സേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഖാഡ്സെ പിന്നീട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അദേഹം എൻസിപിയിലേക്കാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
എൻസിപിയിലേക്കെന്ന്
ഇതിനിടെ മുതിർന്ന നേതാവിന്റെ അതൃപ്തിയിൽ ദേശീയ നേതൃത്വം ഇടപെട്ടു. കലാപക്കൊടി അവസാനിപ്പിക്കാൻ എംഎൽസി തിരഞ്ഞെടുപ്പിൽ ഖഡ്സെയെ പരിഗണിക്കുമെന്നായിരുന്നു നേതൃത്വം നൽകിയ ഉറപ്പ്. ആ ഉറപ്പും പാലിക്കപ്പെടാതിരുന്നതോടെ എൻസിപി നേതൃത്വവുമായി ഗാഡ്സെ ചർച്ച നടത്തുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കനത്ത തിരിച്ചടി
എന്നാൽ ഇതെല്ലാം വെറും അഭ്യൂങ്ങൾ മാത്രമാണെന്നായിരുന്നു ബിജെപി ഉയർത്തിയ വാദം.അതേസമയം മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീൽ സമുദായത്തിന്റെ നേതാവു കൂടിയായ ഖഡ്സെയുടെ രാജി സംസ്ഥാന ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.