ഊർമിളയ്ക്ക് പിന്നാലെ മുൻ മന്ത്രിയും കോൺഗ്രസ് വിടുന്നു; നട്ടം തിരിഞ്ഞ് മുംബൈ കോൺഗ്രസ്
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധങ്ങളാണ് കോൺഗ്രസിന് മുമ്പിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയോട് അടുത്ത പല പ്രമുഖരും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് വിടുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രമുഖ ബോളിവുഡ് നടി ഊർമിള മണ്ടോത്കർ കോൺഗ്രസിൽ ചേരുന്നത്. നോർത്ത് മുംബൈ മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഊർമിള ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ഊർമിളയ്ക്ക് സാധിച്ചിരുന്നു.
ഗുണ്ടുരില്‍ 144; ചന്ദ്രബാബു നായിഡു ഉള്‍പ്പടേയുള്ള മുതിര്‍ന്ന ടിഡിപി നേതാക്കളെല്ലാം വീട്ടുതടങ്കലില്‍
ഊർമിളയുടെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു അപ്രതീക്ഷിത തിരിച്ചടി കൂടി കോൺഗ്രസ് നേതൃത്വത്തിന് നേരിടേണ്ടി വന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കൃപാ ശങ്കർ സിംഗാണ് പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ചിരിക്കുന്നത്. കൃപാ ശങ്കർ സിംഗ് ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് സൂചന.
തിരിച്ചടി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൻസിപിയുമായുള്ള സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുന്നുണ്ട്. എന്നാൽ കോൺഗ്രസിലേതിന് സമാനമായ വലിയ പ്രതിസന്ധികളാണ് എൻസിപിയും നേരിടുന്നത്. പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞ് പോക്കാണ് പ്രധാന പ്രശ്നം. മുംബൈ കോൺഗ്രസിലെ പ്രധാന നേതാക്കൾക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഊർമിള മണ്ടോത്കർ പാർട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് കൃപ ശങ്കർ സിംഗിന്റെ പ്രഖ്യാപനം.
ബിജെപിയോ ശിവസേനയോ
കൃപ ശങ്കർ സിംഗ് ബിജെപി, ശിവസേനാ നേതാക്കളുമായി ബന്ധപ്പെട്ട് വരികയാണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ശിവസേനാ തലവൻ ഉദ്ധവ് താക്കറെയും കൃപാ സിംഗിന്റെ ബാദ്രയിലെ വസതിയിൽ എത്തിയിരുന്നു. ഇതോടെ ഇദ്ദേഹം കോൺഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹവും ശക്തമായിരുന്നു. മുതിർന്ന നേതാവ് മല്ലിഖാർജ്ജുൻ ഖാർഗയെ കണ്ട് കൃപാ സിംഗ് രാജിക്കത്ത് കൈമാറി.
കോൺഗ്രസിനോട് എതിർപ്പ്
മുംബൈ കോൺഗ്രസിലെ നിഷ്കളങ്കമായ ഉത്തരേന്ത്യൻ മുഖമായി വിശേഷിപ്പിച്ചിരുന്ന നേതാവാണ് കൃപാ ശങ്കർ സിംഗ്. കുറച്ച് കാലമായി കോൺഗ്രസ് നേതൃത്വവുമായി അകലം പാലിക്കുകയായിരുന്നു സിംഗ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ കോൺഗ്രസ് എതിർത്തത് ചോദ്യം ചെയ്ത ഇദ്ദേഹം രംഗത്ത് എത്തിയിരുന്നു. കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ നൽകുന്നതായിരുന്നു കൃപാ ശങ്കർ സിംഗിന്റെ നിലപാട്. മുംബൈ കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള സിംഗ് കോൺഗ്രസ്-എൻസിപി സഖ്യ സർക്കാരിലെ മന്ത്രിയുമായിരുന്നു.
എൻഫോഴ്സ്മെന്റ് നിരീക്ഷണത്തിൽ
2011ൽ കൃപാ ശങ്കർ സിംഗിനും അദ്ദേഹത്തിന്റെ ചില അടുത്ത ബന്ധുക്കൾക്കും നേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അഴിമതി വിരുദ്ധ ബ്യൂറോയുടെയും അന്വേഷണം നടന്നിരുന്നു. അഴിമതി കേസുകളുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതോടെ 2012 പകുതിയോടെ സിംഗിന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. അതേസമയം കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും ബിജെപിയിലേക്കും ശിവസേനയിലേക്കുമുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
ആഞ്ഞടിച്ച് ഊർമിള
അഞ്ച് മാസത്തെ കോൺഗ്ര്സ ജീവിതം അവസാനിപ്പിച്ച ഊർമിള മുംബൈ കോൺഗ്രസിലെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പാർട്ടിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ നേതാക്കൾക്ക് സാധിക്കുന്നില്ല, അടിമുടി തൊഴുത്തിൽകുത്താണെന്നും ഊർമിള ആരോപിച്ചു. നോർത്ത് മുംബൈ മണ്ഡലത്തിൽ മത്സരിച്ച ഊർമിള ബിജെപി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടിയോട് 4,65,247 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.