കോൺഗ്രസിന് അടുത്ത തിരിച്ചടി; മുൻ മുഖ്യമന്ത്രി ബിജെപിയിലേക്ക്..മന്ത്രിയാകും
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഗോവയിൽ കോൺഗ്രസിന് അടുത്ത തിരിച്ചടി. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗംബർ കാമത്ത് പാർട്ടി വിട്ട് ബി ജെ പിയിലേക്ക് ചേരാനൊരുങ്ങുകയാണെന്നാണ് റിപ്രോർട്ട്. മാർഗോ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ കാമത്തിനെ പ്രമോദ് സാവന്ത് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയാക്കിയേക്കുമെന്നാണ് സൂചന.

ഇതാദ്യമായല്ല ദിഗംബർ കാമത്ത് ബി ജെ പിയിലേക്ക് പോകുന്നത്. 1994 ൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദിഗംബര്‍ കമ്മത്ത് രണ്ട് തെരഞ്ഞെടുപ്പുകളെ നേരിടുകയും വിജയിക്കുകയും ചെയ്തിരുന്നു. 2005 ലാണ് പിന്നീട് ദിഗംബർ കാമത്ത് കോൺഗ്രസിലേക്ക് മടങ്ങുന്നത്. അന്ന് മരീക്കർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിനെ മറിച്ചിടുന്നതിൽ കോൺഗ്രസ് നിർണായക പങ്കുവഹിച്ചിരുന്നു. 2007 മുതൽ 2012 വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു ഇത്തവണ സംസ്ഥാനത്തെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു കാമത്ത്. നിയമസഭ തിരഞ്ഞെടുപ്പിൽ മാർഗോ മണ്ഡലത്തിൽ നിന്നും കൂറ്റൻ വിജയത്തിൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചിരുന്നെങ്കിലും കോൺഗ്രസ് കനത്ത പരാജയമായിരുന്നു രുചിച്ചത്.

അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള നേതൃ നിയമനങ്ങളാണ് ദിഗംബർ കാമത്തിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗിരീഷ് ചോഡൻകർ രാജിവെച്ചിരുന്നു. ഇതോടെ പാർട്ടി അധ്യക്ഷ പദവിയോ പ്രതിപക്ഷ നേതൃസ്ഥാനമോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കാമത്ത്. എന്നാൽ യുവ നേതാവായ അമിത് പട്കറെയാണ് കോൺഗ്രസ് പാർട്ടി അധ്യക്ഷനാക്കിയത്. . കലങ്കേറ്റ് എം എല്‍എ മൈക്കേല്‍ ലോബോയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ ചുമതല നൽകിയിരിക്കുന്നത്. കലാൻഗുട്ടിൽ നിന്നുള്ള എം എൽ എയാണ് മൈക്കൽ ലോബോ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ബി ജെ പി വിട്ട് കോൺഗ്രസിൽ എത്തിയത്.

പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തുടക്കത്തിൽ സമവായം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ വൈകിയതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. പ്രതിസന്ധി ഉയർന്നതോടെ നേതാവിനെ കണ്ടെത്താനുള്ള ചുമതല ഹൈക്കമാന്റിന് നൽകി കൊണ്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രമേയം പാസാക്കി. തുടർന്ന് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടായിരുന്നു മൈക്കൽ ലോബോയെ നിയമിച്ചത്.
തിരഞ്ഞെടുപ്പിൽ ബര്‍ദോസ് താലൂക്കിലെ നാല് സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തതിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു ലോബോ. ഇതെല്ലാം പരിഗണിച്ച് കൊണ്ടായിരുന്നു നിയമം.
Recommended Video

അതേസമയം അവസാന നിമിഷം വരെ പ്രതിപക്ഷ നേതൃ പദവി ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കാമത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാക്കുകയാണ് ചെയ്തത്. ഇതിൽ പിണങ്ങിയ കാമത്ത് നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഇതിനിടയിൽ അദ്ദേഹം ബി ജെ പിയിലേക്ക് പോകാനുള്ള നീക്കങ്ങൾ നടത്തുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നുവെങ്കിലും കാമത്ത് ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രധാന വകുപ്പുകളുടെ ചുമതലകളെല്ലാം മന്ത്രിമാർക്ക് നൽകിയിരുന്നു. എന്നാൽ ഇതിൽ വൈദ്യുതി വകുപ്പ് മാത്രം ആർക്കും അനുവദിച്ചിരുന്നില്ല. ഇതോടെ കാമത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് വകുപ്പ് ഒഴിച്ചിട്ടതെന്ന ചർച്ച ശക്തമായിരുന്നു. അതേസമയം മുതിർന്ന നേതാവായ കാമത്ത് പാർട്ടി വിടുന്നത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കും. ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് ക്ഷേത്രത്തിൽ വെച്ച് പ്രതിജ്ഞയെടുത്ത നേതാക്കളിൽ ഒരാളാണ് കാമത്ത്.












Click it and Unblock the Notifications