കോൺഗ്രസിന് ഞെട്ടൽ; മുതിർന്ന നേതാവ് കമൽനാഥും മകനും ബിജെപിയിലേക്കെന്ന് സൂചന, നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി?
ഭോപ്പാൽ; മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ് ബി ജെ പിയിലേക്കെന്ന അഭ്യൂഹം ശക്തം. ബി ജെ പി നേതൃത്വവുമായി കമൽനാഥ് ചർച്ചകൾ ആരംഭിച്ചെന്നും കമൽനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീവ്രശ്രമങ്ങൾ ആരംഭിച്ചതായും കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കമൽനാഥ് അസ്വസ്ഥനായിരുന്നു. ഇനി സംസ്ഥാനത്തൊരു തിരിച്ചുവരവ് ഇല്ലെന്ന വിലയിരുത്തൽ കമൽനാഥിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടി മാറ്റത്തിന് അദ്ദേഹം തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബി ജെ പിയിൽ എത്തിയാൽ സംസ്ഥാനത്തെ ഒഴിവ് വരുന്ന നാല് രാജ്യസഭ സീറ്റുകളിൽ ഒന്ന് കമൽനാഥിന് നൽകിയേക്കുമെന്നാണ് വിവരം. മാത്രമല്ല മകൻ നകുൽ നാഥിന് ലോക്സഭ സീറ്റും മന്ത്രി പദവും ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ. ചിന്ദ്വാര സീറ്റിൽ നിന്നും നകുലിനെ മത്സരിപ്പിക്കാമെന്നാണ് ബി ജെ പി വാഗ്ദാനം.1980 മുതൽ 2019 വരെ ഒമ്പത് തവണ കമൽനാഥ് പ്രതിനീധീകരിച്ച മണ്ഡലമാണ് ചിന്ദ്വാര.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് വിട്ട് വരാൻ തയ്യാറായ നേതാക്കളെ കുറിച്ച് അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.
മധ്യപ്രദേശിൽ അഞ്ച് രാജ്യസഭ സീറ്റുകളിലാണ് ഒഴിവുളളത്. ഇതിൽ നാലിൽ ബി ജെ പിക്കും ഒന്നിൽ കോൺഗ്രസിനുമാണ് വിജയ സാധ്യത. തനിക്ക് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യം കമൽനാഥ് സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കമൽനാഥിന് സീറ്റ് നൽകാൻ സോണിയയ്ക്ക് താത്പര്യമില്ലെന്നാണ് വിവരം. ഇതാണ് കമൽനാഥിനെ ചൊടിപ്പിച്ചത്. മുന്നോട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കമൽനാഥ് സംസ്ഥാനത്തെ കോൺഗ്രസ് എം എൽ എമാരെ അത്താഴത്തിന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം കമൽനാഥിനെ കൂടാതെ രാജ്യസഭ എം പി വിവേക് തൻഖയും ബി ജെ പിയിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഗാന്ധി കുടുംബവുമായി ഏറെ ബന്ധമുള്ള കമൽനാഥ് ലോക്സഭ തിരഞഅഞെടുപ്പിന് തൊട്ട് മുൻപ് ബി ജെ പിയിലേക്ക് കളം മാറുന്നത് കോൺഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരിക്കും സമ്മാനിക്കുക. അതേസമയം കമൽനാഥിനെ ബി ജെ പി സ്വീകരിക്കാനുള്ള തീരുമാനത്തിൽ മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണവും ഉറ്റുനോക്കപ്പെടുന്നുണ്ട്. കമൽനാഥുമായുള്ള തർക്കത്തെ തുടർന്നായിരുന്നു സിന്ധ്യ നേരത്തേ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബി ജെ പിയിൽ എത്തിയത്.












Click it and Unblock the Notifications