രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രവർത്തകർക്കൊപ്പം ധർണ്ണയിൽ ഗെലോട്ടും അഹമ്മദ് പട്ടേലും; നാടകീയ നീക്കം
Recommended Video
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വയ്ക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ധർണ്ണയിൽ പങ്കെടുത്ത് മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും. രാഹുൽ ഗാന്ധി രാജി തീരുമാനം പിൻവലിക്കുന്നതു വരെ ധർണ തുടരുമെന്നാണ് പ്രവർത്തകരുടെ തീരുമാനം.
6 മാസം കൊണ്ട് മുകേഷ് അംബാനി സമ്പാദിച്ചത് 7.41 ബില്യണ് ഡോളർ, കണ്ണ് തള്ളിക്കുന്ന പണക്കൊയ്ത്ത്!
യുവാക്കളായ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ധർണ നടക്കുന്നത്. മുതിർന്ന നേതാക്കൾ അടക്കം പിന്തുണയുമായി എത്തുന്നതോടെ പ്രതിഷേധം കൂടുതൽ ശ്രദ്ധയാകർഷിക്കുകയാണ്. രാജി തീരുമാനം പിൻവലിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് നേതാക്കളുടെ ലക്ഷ്യം. പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുമ്പിലും എഐസിസി ആസ്ഥാനത്തും പ്രവർത്തകർ നിരാഹാര സമരം നടത്തിയിരുന്നു.
രാഹുൽ ഗാന്ധിക്ക് ഐക്ദാർണ്ഡ്യം പ്രഖ്യാപിച്ച് നിരവധി നേതാക്കൾ പാർട്ടി പദവികൾ രാജിവെച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രാജി സമർപ്പിച്ചവരുടെ എണ്ണം 200 കടന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നേതാക്കൾ പദവികളിൽ കടിച്ചുതൂങ്ങുന്നതിൽ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിലെ കൂട്ടരാജി. നേതാക്കൾ പാർട്ടി പദവികൾ ഒഴിഞ്ഞു തുടങ്ങിയതോടെ കോൺഗ്രസിലെ പ്രതിസന്ധി ഇരട്ടിയായി.
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് ധർണ നടക്കുന്നതിന് സമീപത്തായി ഒരു കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവും ഉണ്ടായി. ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ഒടുവിൽ പോലീസുകാരും നാട്ടുകാരും ചേർന്ന് ഇയാളെ താഴെ ഇറക്കുകയായിരുന്നു. രാഹുൽ ഗാന്ധി രാജി തീരുമാനം പിൻവലിച്ചില്ലെങ്കിൽ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് ഇയാൾ മുന്നറിയിപ്പ് നൽകി.