കർണാടകയിൽ പുതിയ പ്രതിസന്ധി; സിദ്ധരാമയ്യയ്ക്കെതിരെ കോൺഗ്രസിൽ പടപ്പുറപ്പാട്, രാഹുൽ വരണം
ബെംഗളൂരു: അധികാരത്തിൽ എത്തിയത് മുതൽ കനത്ത പ്രതിസന്ധിയിലൂടെയാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം തകർന്നടിഞ്ഞതോട് കൂടി പൊട്ടിത്തെറികൾ രൂക്ഷമായിരിക്കുകയാണ്. മറുകണ്ടം ചാടാൻ കോൺഗ്രസ് വിമത എംഎൽഎമാർ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്.
കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം
തിരഞ്ഞെടുപ്പ് പരാജയവും മുതിർന്ന നേതാക്കളുടെ അതൃപ്തിയുമാണ് സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കളെ സിദ്ധരാമയ്യ അവണിക്കുകയാണെന്നും ഒറ്റയാൾ ഭരണമാണ് പാർട്ടിയിൽ നടക്കുന്നതെന്നും ആരോപണം ഉയർന്ന് കഴിഞ്ഞു.
ആരോപണം
മുതിർന്ന നേതാക്കളെ പാർട്ടി അവഗണിക്കുകയാണെന്ന് ആരോപിച്ച് റോഷൻ ബെയിഗും രാമലിംഗ റെഡ്ഡിയുമാണ് ആദ്യം രംഗത്ത് വന്നത്. നിർണായക നിലപാടുകളിൽ നേതാക്കളുടെ അഭിപ്രായം തേടുകയോ നിർദ്ദേശങ്ങൾ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഇരുവരുടെയും ആരോപണം. ഏറ്റവും ഒടുവിലായി മുതിർന്ന നേതാവ് എച്ച് കെ പാട്ടിലാണ് സിദ്ധരാമയ്യയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നു.
നേതൃത്വം ഇടപെടണം
കർണാടക കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി ഇടപെടണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. സിദ്ധരാമയ്യയെ എതിർക്കുന്ന ചേരിയിലേക്ക് കൂടുതൽ നേതാക്കൾ എത്തുന്നുണ്ടെന്നാണ് വിവരം. ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസിലെ ശക്തൻ
കോൺഗ്രസ് പാർട്ടിയിൽ അതിവേഗം കരുത്ത് തെളിയിച്ച നേതാവാണ് സിദ്ധരാമയ്യ. മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികൾക്കൊടുവിൽ മല്ലികാർജ്ജുൻ ഖാർഗെയേ പിന്തള്ളിയാണ് സിദ്ധരാമയ്യ സ്ഥാനം ഉറപ്പിച്ചത്. തുടർന്ന് കർണാടകയിലെ പാർട്ടിയുടെ മുഖമായി സിദ്ധരാമയ്യ വളർന്നു.
എതിർശബ്ദങ്ങളെ അടിച്ചമർത്തി
പാർട്ടിയിലെ എതിർശബ്ദങ്ങളെ അടിച്ചമർത്തി തന്നെയായിരുന്നു സിദ്ധരാമയ്യയുടെ തേരോട്ടം. വെല്ലുവിളികൾ ഒഴിവാക്കാൻ ശക്തരായ നേതാക്കളെ സിദ്ധരാമയ്യ നേരിട്ടു. പാർട്ടിയിൽ തന്നെ അനുകൂലിക്കുന്നവരുടെ ഒരു വലിയ കൂട്ടം ഉണ്ടാക്കിയെടുക്കാൻ സിദ്ധരാമയ്യയ്ക്കായി. എന്നാൽ ഈ കോട്ടയിലാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്.
അഹിന്ദ വോട്ടുകൾ
സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ദളിത്, മുസ്ലീം, പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തി രൂപികരിച്ച അഹിന്ദ കൂട്ടായ്മ കോൺഗ്രസിന്റെ ശക്തിയായിരുന്നു. അഹിന്ദ കൂട്ടായ്മ ഒന്നിച്ച് നിന്നാൽ 39 ശതമാനം വോട്ടുണ്ട്. പിന്നാക്ക വിഭാഗമായ കുറുമ്പ വിഭാഗത്തിൽപ്പെട്ട സിദ്ധരാമയ്യ മുഖ്യമന്ത്രിയായതോടെയാണ് പിന്നാക്ക- ദളിത് വോട്ടുകൾ വീണ്ടും കോൺഗ്രസിനോട് അടുത്തത്. അതുകൊണ്ട് തന്നെ ഹൈക്കമാൻഡിന്റെ പ്രത്യേക പരിഗണന സിദ്ധരാമയ്യയ്ക്ക് ലഭിച്ചിരുന്നു.
തിരഞ്ഞെടുപ്പ് തോൽവി
എന്നാൽ അഹിന്ദ വോട്ടുകൾ കോൺഗ്രസിനെ കൈവിട്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ലിംഗായത്തുകൾക്ക് പ്രത്യേക പദവി നൽകാൻ സിദ്ധരാമയ്യ സർക്കാർ എടുത്ത തീരുമാനവും കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ഇതോടെ സിദ്ധരാമയ്യ വിരുദ്ധ ക്യാപിന്റെ അഭിപ്രായത്തിന് ചെവികൊടുക്കാൻ തയാറായിരിക്കുകയാണ് ദേശീയ നേതൃത്വം.
മോദി വിമർശനം
പരിഹാസവും രൂക്ഷമായ പദപ്രയോഗങ്ങളും നിറച്ച് ബിജെപിക്കും നരന്ദ്ര മോദിക്കുമെതിരെ സിദ്ധരാമയ്യ നടത്തിയ പ്രസംഗങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബിജെപിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ സിദ്ധരാമയ്യയ്ക്ക് അഹങ്കാരിയും കാർക്കശ്യക്കാരനുമെന്ന പ്രതിച്ഛായയാണ് നൽകിയത് . സഖ്യ സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത് സിദ്ധരാമയ്യയുടെ അനാവശ്യ ഇടപെടലുകളാണെന്ന് ജെഡിഎസ് കേന്ദ്രങ്ങളും ആരോപിക്കുന്നുണ്ട്.
മുഖ്യമന്ത്രി പദത്തിനായി
സഖ്യ സർക്കാരിലെ മുഖ്യമന്ത്രിയായി കുമാരസ്വാമിയെ നിയമിച്ചതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാക്കണമെന്ന് സിദ്ധരാമയ്യ പക്ഷം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിന്റെ കോർഡിനേഷൻ കമ്മിറ്റിയിൽ നിന്നും ഇരുപാർട്ടിയുടെയും അധ്യക്ഷന്മാരെ ഒഴിവാക്കിയതും ജെഡിഎസിൻറെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. സിദ്ധരാമയ്യയാണ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ. കഴിഞ്ഞ ദിവസം രാജി സമർപ്പിച്ച ജെഡിഎസ് അധ്യക്ഷൻ എ എച്ച് വിശ്വനാഥൻ തന്റെ രാജിക്ക് ഒരു കാരണമായി ചൂണ്ടിക്കാട്ടിയത് ഈ തീരുമാനമായിരുന്നു.