കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'
ഭോപ്പാല്‍: മധ്യപ്രദേശ് രാഷ്ട്രീയം ദേശീയ തലത്തില്‍ ചര്‍ച്ചയായത് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ ജ്യോതിരാദിത്യ സിന്ധ്യ കളംമാറി ബിജെപിയിലെത്തിയതോടെയാണ്. തന്നെ പിന്തുണയ്ക്കുന്ന 20ലധികം കോണ്‍ഗ്രസ് എംഎല്‍എമാരെയും അദ്ദേഹം ചാടിച്ചു. എല്ലാവരും ബിജെപിയില്‍ ചേര്‍ന്നതോടെ കമല്‍നാഥ് സര്‍ക്കാരിന് പിടിച്ചുനില്ക്കാന് സാധിച്ചില്ല.
Recommended Video
വീണ്ടും ശിവരാജ് സിങ് ചൗഹാന് ഭരണത്തിലെത്തി. എന്നാല്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്തണമെങ്കില്‍ ഇനി നടക്കാനിരിക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ജയിക്കണം. ഈ നീക്കത്തിന് തടയിടുന്ന ഉഗ്രന്‍ കെണിയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഒരുക്കിയിരിക്കുന്നത്. ചില അഴിച്ചുപണികള്‍ കോണ്‍ഗ്രസ് നടത്തിക്കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....
പ്രതികാരം തീര്‍ത്തത് ഇങ്ങനെ
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമാണ് കമല്‍നാഥ്. ഇദ്ദേഹവുമായുള്ള വടംവലിയാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് കളംമാറാന്‍ കാരണം. തനിക്ക് മതിയായ പരിഗണന കിട്ടുന്നില്ലെന്നായിരുന്നു സിന്ധ്യയുടെ പരാതി. കമല്‍നാഥിനെ താഴെയിറക്കി സിന്ധ്യ പ്രതികാരം തീര്‍ക്കുകയും ചെയ്തു.
കമല്‍നാഥിന് പകരം പുതിയ നേതാവ്
കമല്‍നാഥ് പുതിയ തീരുമാനമെടുത്തിരിക്കുകയാണിപ്പോള്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ റോളില്‍ ഇരിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. പകരക്കാരനെ കണ്ടെത്താന്‍ ദിഗ്വിജയ് സിങിനോട് ആവശ്യപ്പെട്ടു. അദ്ദേഹം കണ്ടെത്തിയതാകട്ടെ സിന്ധ്യയോട് പലതവണ ഉടക്കിയിട്ടുള്ള ഗ്വാളിയോറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിനെ.
ഗോവിന്ദ് സിങ് നയിക്കും
കോണ്‍ഗ്രസ് എംഎല്‍എമാരുമായി കമല്‍നാഥ് ഫോണില്‍ സംസാരിച്ചു. താന്‍ പ്രതിപക്ഷ നേതൃപദവിയിലുണ്ടാകില്ലെന്ന് അറിയിച്ചു. അതിന് ശേഷമാണ് ദിഗ്വിജയ് സിങിനോട് പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്. മൂന്ന് പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. ഇതില്‍ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത് ഗോവിന്ദ് സിങിന്റെ പേരാണ്.
കൃത്യമായ ആസൂത്രണം
ഗോവിന്ദ് സിങിനെ അധികം വൈകാതെ മധ്യപ്രദേശ് പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ ദിഗ്വിജയ് സിങിന് കൃത്യമായ പ്ലാനുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
16 മണ്ഡലങ്ങളില്‍ വെല്ലുവിളി
24 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ 16 മണ്ഡലങ്ങള്‍ ഗ്വാളിയോര്‍-ചമ്പാല്‍ മേഖലയിലാണ്. ഇവിടെ ഇളക്കം തട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇതിനുള്ള വഴിയാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്.
സിന്ധ്യ-സിങ് പോരാട്ടം
ഗ്വാളിയോറില്‍ നിന്നുള്ള ശക്തനായ നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. ഇവിടെ തന്നെയാണ് ഗോവിന്ദ് സിങിന്റെയും പ്രദേശം. സിന്ധ്യയ്ക്ക് വെല്ലുവിളിയായി സിങിനെ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ നീക്കം വിജയിച്ചാല്‍ മേഖലയിലെ സീറ്റുകള്‍ വിഭജിക്കപ്പെടും. ഇതാകട്ടെ ഒരേ സമയം സിന്ധ്യക്കും ശിവരാജ് സിങ് ചൗഹാനും ഭീഷണിയാണ്.
ബിജെപിക്ക് മുന്‍തൂക്കം ലഭിച്ചില്ലെങ്കില്‍..
ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിച്ചില്ലെങ്കില്‍ സിന്ധ്യയ്ക്ക് കനത്ത തിരിച്ചടിയാകും. സിന്ധ്യ ബിജെപിയില്‍ അപ്രസക്തനായി മാറും. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കും. കോണ്‍ഗ്രസില്‍ നിന്നു വിടുകയും ചെയ്തു, ബിജെപി അവഗണിക്കുകയും ചെയ്തു എന്നതാകും സ്ഥിതി. അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്ക് പോയ എംഎല്‍എമാരും ഇക്കാര്യത്തില്‍ ആധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റു സാധ്യതയുള്ള നേതാക്കള്‍
മധ്യപ്രദേശ് നിയമസഭാ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് ഇല്ലെന്ന് കമല്‍നാഥ് നേരത്തെ ദേശീയ നേതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് തന്നെ പുതിയ നേതാവിനെ നിര്‍ദേശിക്കാന്‍ പറയുകയായിരുന്നു. ഗോവിന്ദ് സിങിനെ പുറമെ സജ്ജന്‍ സിങ് വര്‍മ, ബാല ബച്ചന് എന്നിവരുടെ പേരും ഉയര്‍ന്നുവന്നെങ്കിലും കാര്യമായ പിന്തുണ നേടിയില്ല.
കോണ്‍ഗ്രസിന്റെ മറ്റൊരു നീക്കം
അതേസമയം, ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നിയമപരമായ നീക്കത്തിന് ഒരുങ്ങുകയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രായെങ്കിലും ഒറ്റയാള്‍ പോരാട്ടമാണ് ആദ്യം നടത്തിയത്. കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അഞ്ച് പേര് കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇത് ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നു.
മറികടക്കാന്‍ ബിജെപി
മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവരാജ് സിങ് ചൗഹാന് ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വിവേക് തങ്കയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശിവരാജ് സിങ് ചൗഹാന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പേര് മാത്രമുള്ള മന്ത്രിസഭ ഉചിതമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊറോണ പ്രതിസന്ധി തീര്‍ന്നാല്‍ മന്ത്രിസഭ വികസിപ്പിക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.
12 പേര് വേണം
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 (1എ) പ്രകാരം പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മധ്യപ്രദേശില്‍ ലംഘിക്കപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഈ വകുപ്പ് പ്രകാരം കുറഞ്ഞത് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ വേണമെന്നാണ്. എന്നാല്‍ മധ്യപ്രദേശില്‍ ഇതിന്റെ പകുതിയേ വരുന്നുള്ളൂ. മധ്യപ്രദേശിന്റെ ഭരണപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ അംഗങ്ങള്‍ മന്ത്രിസഭയില്‍ ഇല്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. ചുരുങ്ങിയത് 12 മന്ത്രിമാരെങ്കിലും സംസ്ഥാനത്തിന് ആവശ്യമാണെന്നും വിവേക് തങ്ക പറഞ്ഞു.