ഒമ്പതാം ക്ലാസ്സുകാരനെ കൊലപ്പെടുത്തിയത് സ്കൂൾ പൂട്ടിക്കാനെന്ന് അറസ്റ്റിലായ 17 കാരന്റെ മൊഴി
വഡോദര: സ്കൂൾ ശുചിമുറിയിൽ 9-ാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പത്താം ക്ലാസ്സുകാരൻ കുറ്റം സമ്മതിച്ചു. സ്കൂളിന് ചീത്തപ്പേരുണ്ടാക്കി അടച്ചുപൂട്ടിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബരൺപുരയിലെ ശ്രീ ഭാരതി സ്കൂളിലെ ശുചിമുറിയിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് തഡ്വിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേവിനൊപ്പം ശുചിമുറിയിലേക്ക് കയറിപ്പോകുന്ന പത്താം ക്ലാസുകാരന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചെയ്തത് പത്താം ക്ലാസ് വിദ്യാർത്ഥി തന്നെയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ദേവിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 31 മുറിവുകളാണുള്ളത്. കഴുത്ത് പാതി അറക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂളിനോട് പ്രതികാരം
ക്ലാസ്സിലെ സ്ഥിരം ശല്യക്കാരാനായ പ്രതിയെ അധ്യാപകർ വഴക്ക് പറയുന്നത് പതിവായിരുന്നു. നിരന്തരമായി തന്നെ ശകാരിക്കുന്ന അധ്യാപകരോട് പ്രതിക്ക് വിദ്വേഷം ഉണ്ടായിരുന്നു. അധ്യാപകരോട് പകരം വീട്ടാനായി ചീത്തപ്പേരുണ്ടാക്കി സ്കൂൾ എന്നന്നേക്കുമായി അടച്ചുപൂട്ടാനാണ് താൻ കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ദേവ് തഡ്വിയുമായി യാതൊരു മുൻപരിചയമോ വൈരാഗ്യമോ ഇല്ല. 10 ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ദേവ് ശ്രീ വിദ്യാഭാരതി സ്കൂളിൽ പ്രവേശനം നേടിയത്. മുൻപ് പഠിച്ചുകൊണ്ടിരുന്ന സ്കൂളിൽ എട്ടാം ക്സാസ് വരെയെ ഉണ്ടായിരുന്നുള്ളു. ആനന്ദിലെ ഒരു ചെറിയ ചായക്കടയിലാണ് ദേവിന്റെ അച്ഛന് ജോലി. കുടുംബത്തിന്റെ സാമ്പത്തിക നില മോശമായതിനാൽ അമ്മയുടെ സഹോദരൻ തന്റെയൊപ്പം നിർത്തി പഠിപ്പിക്കാൻ ദേവിനെ വഡോദരയിലേക്ക് കൊണ്ടുവന്നതാണ്.കൊലപാതകം ആസൂത്രണം ചെയ്ത് സ്കൂളിലേക്കെത്തിയ പ്രതി ആദ്യം കിട്ടിയ അവസരമെന്ന നിലയ്ക്ക് ദേവിനെ കൊലപ്പെടുത്തുകയായിരുന്നു.
90 സെക്കന്റ്
90 സെക്കന്റിനുള്ളിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് ദേവിനെ ശുചിമുറിയ്ക്കുള്ളിലേക്ക് പ്രതി വലിച്ചുകൊണ്ടുപോയി. 90 സെക്കന്റിന് ശേഷം തനിയെ തിരിച്ചിറങ്ങിവരുന്ന ദൃശൃങ്ങൾ സിസിടിവി ഫൂട്ടേജിൽ നിന്നും ലഭിച്ചു. കൊലപാതകം നടക്കുമ്പോൾ രണ്ട് ആൺകുട്ടികൾ കൂടി ശുചിമുറിയിൽ ഉണ്ടായിരുന്നു. ഇവരെ കണ്ടില്ലെന്ന് നടിച്ച് പ്രതി കൊലപാതകം നടത്തുകയായിരുന്നു. അലറിവിളിച്ചുകൊണ്ട് പുറത്തേക്കോടിയ കുട്ടികളാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്.
മാനസികപ്രശ്നം
പ്രതിക്ക് ചില സ്വഭാവവൈകല്യങ്ങൾ ഉള്ളതായി സ്കൂൾ അധികൃതർ പറഞ്ഞു. മറ്റുകുട്ടികളുമായി അധികം അടുക്കാത്ത പ്രകൃതമായിരുന്നു. അധ്യാപകർ ശകാരിക്കുമ്പോൾ അവരോട് തിരിച്ച് ദേഷ്യപ്പെടും. കൊലപാതകം നടത്തിയതിൽ യാതൊരു കുറ്റബോധവും സങ്കടമോ പ്രതിക്കില്ലെന്ന് പോലീസ് കമ്മീഷണർ മനോജ് ശശിധർ പറഞ്ഞു. കൊലപാതകത്തി്ന ശേഷം ക്ലാസ്സ് മുറിയിൽ നിന്നും സമീപത്തുള്ള അമ്പലത്തിന്റെ മുകളിലേക്ക് ബാഗ് വലിച്ചെറിഞ്ഞു. പിന്നീട് പോലീസ് ഈ ബാഗ് കണ്ടെടുത്തു. മൂർച്ചയേറിയ ആയുധങ്ങളും ഒരു ടിൻ മുളക് പൊടിയുമായിരുന്നു ബാഗിലുണ്ടായിരുന്നത്. കൃത്യം നടത്തിയ ശേഷം പ്രതി വഡോദരയിൽ നിന്നും 230 കിലോമീറ്റർ അകലെയുള്ള ബന്ധുവീട്ടിലേക്ക് പോയി.ശനിയാഴ്ച പുലർച്ചെ 3 മണിക്ക് ഇവിടെയെത്തിയ പോലീസ് സംഘം കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സമാന സംഭവം
കഴിഞ്ഞ വർഷം ഗുഡ്ഗാവിൽ റയാൻ ഇൻർ നാഷണൽ സ്കൂളിൽ ഏഴുവയസുകാരനായ പ്രദ്യുമ്നൻ താക്കൂർ കൊല്ലപ്പെട്ടതിന് സമാനമാണ് ദേവിന്റെ കൊലപാതകവും. ശുചിമുറിയിൽ കഴുത്തറുത്ത നിലയിലായിരുന്നു പ്രദ്യുമ്നൻ താക്കൂറിന്റെയും മൃതദേഹം കണ്ടെത്തിയത്. ആദ്യം സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും പതിനാറുകാരനായ സീനിയർ വിദ്യാർത്ഥിയാണ് കൊലപാതകം നടത്തിയതെന്ന് തെളിയുകയായിരുന്നു.