13 വർഷത്തിന് ശേഷം രാം ലാലിനെ ആർഎസ്എസ് തിരിച്ചുവിളിച്ചു... ബിജെപി ജനറൽ സെക്രട്ടറിയായി ബിഎൽ സന്തോഷ്!!
ബെംഗളൂരു: ഭാരതീയ ജനതാ പാർട്ടി (ബി ജെ പി) ജനറൽ സെക്രട്ടറിയായി മുതിർന്ന ആർ എസ് എസ് നേതാവ് ബി എൽ സന്തോഷിനെ തിരഞ്ഞെടുത്തു. പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ഞായറാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. 13 വർഷം ബി ജെ പി ജനറൽ സെക്രട്ടറിയായിരുന്ന രാം ലാലിനെ ആർ എസ് എസ് തിരിച്ചുവിളിച്ച സാഹചര്യത്തിലാണ് ബി എല്‍ സന്തോഷ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുന്നത്.
ബി ജെ പി ജോയിന്റ് സെക്രട്ടറിയായിരുന്നു ബി എൽ സന്തോഷ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ബി എൽ സന്തോഷ് ആർ എസ് എസ് പ്രചാരകായും ജനങ്ങൾക്ക് പരിചിതനാണ്. ദക്ഷിണേന്ത്യയിൽ ആദ്യമായി ബി ജെ പി സർക്കാർ അധികാരത്തിലെത്തിയ കര്‍ണാടകയിൽ അന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബി എൽ സന്തോഷാണ്.
കർണാടകത്തിൽ മറ്റൊരു ബി ജെ പി സർക്കാർ അധികാരത്തിലെത്താനുള്ള സാധ്യതകൾ ചൂട് പിടിക്കുന്ന സാഹചര്യത്തിലാണ് ആർ എസ് എസിൽ പയറ്റിത്തെളിഞ്ഞ ബി എൽ സന്തോഷിനെ ബി ജെ പി സംഘടനാ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നത്. മുമ്പ്‍ എട്ട് വർഷത്തോളം കർണാടക സംസ്ഥാന ഘടകത്തില്‍ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും ബി എൽ സന്തോഷിനുണ്ട്.
ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകൾ അനായാസം വഴങ്ങുന്ന ബി എൽ സന്തോഷ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് പുതിയ നേട്ടങ്ങൾ സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി പ്രസിഡണ്ട് അമിത് ഷാ എന്നിവരുടെ വിശ്വസ്തനായ ബി എൽ സന്തോഷ് 2014ലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലക്കാരനായി ദേശീയ ഭാരവാഹിത്വത്തിൽ എത്തുന്നത്.