പ്രതിസന്ധികളില്‍ നിന്ന് കോണ്‍ഗ്രസിന് എങ്ങനെ കരകയറാം; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മുതിര്‍ന്ന നേതാവ്
ദില്ലി: പ്രതിസന്ധികളുടെ നടുവില്‍ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. 13 എംഎല്‍എമാര്‍ രാജിവെച്ചതോടെ കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ ഏത് സമയവും നിലംപതിക്കും എന്ന അവസ്ഥയില്‍ നിലനില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധി രാജിവെച്ച ഒഴിവില്‍ പകരക്കാരനായി ആരെ നിയമിക്കും എന്നതില്‍ ഒരു പ്രാഥമിക ധാരണയില്‍ പോലും എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. രാഹുലിന്‍റെ പിന്‍ഗാമിയായി യുവനേതാവ് മതിയെന്ന ആവശ്യത്തിനാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പിന്തുണയേറിക്കൊണ്ടിരിക്കുന്നത്.
വിമതര്‍ക്ക് അയോഗ്യത, 'തമിഴ്നാട്' മാതൃകയില്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്
സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വ്യത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവര്‍ത്തകസമിതി ചേര്‍ന്ന് ഉടന്‍ തന്നെ അധ്യക്ഷന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം.
ആരെയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്, പ്രതിഭ എംഎൽഎയുടെ മുന്‍ ഭര്‍ത്താവ് ഹരിയുടെ ആത്മഹത്യാക്കുറിപ്പ്
കര്‍ണാടകയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തക സമിതി യോഗം അടുത്തയാഴ്ചത്തേക്ക് മാറ്റാനാണ് സാധ്യത. ഇതിനിടെയാണ് പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് മുന്നിലേക്ക് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന നേതാവ് കരണ്‍ സിങ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഇടക്കാല അധ്യക്ഷന്‍ വേണം
പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് ഒരു ഇടക്കാല അധ്യക്ഷനെ നിയമിക്കണമെന്നാണ് മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായി കരണ്‍ സിങ് അഭിപ്രായപ്പെടുന്നത്. ഇടക്കാലെ അധ്യക്ഷന് പുറമെ നാല് വര്‍ക്കിങ് പ്രസിഡന്‍റുമാരെയോ അല്ലെങ്കില്‍ ഒരു ഉപാധ്യക്ഷനെയോകൂടി നിയമിക്കണം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ അധ്യക്ഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
യുവനേതൃത്വത്തെ കൊണ്ടുവരണം
പാര്‍ട്ടിയുടെ അധികാര കേന്ദ്രങ്ങളിലേക്ക് യുവനേതൃത്വത്തെ കൊണ്ടുവരണം. ഇത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജവും ആത്മവിശ്വാസവും പകരും. രാജ്യത്തിന്‍റെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് മേഖലകളില്‍ നിന്നുള്ളവരാകണം വര്‍ക്കിങ് പ്രസിഡന്‍റുമാരെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് കാലതാമസം വരുന്നതിനേയും കരണ്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചു.
ഒരുമാസം മുമ്പ്
പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് ഒരുമാസം മുമ്പ് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിന്‍റെ പിന്നില്‍ നടന്ന് അത്രയും ദിവസങ്ങള്‍ പാഴാക്കി. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതില്‍ കോണ്‍ഗ്രസ് ആശയകുഴപ്പത്തിലാണെന്ന് തോന്നുന്നു. അമ്പത് വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ ഇത്ര വലിയ ആശയകുഴപ്പത്തിലാകുന്നത് തന്നെ ആശങ്കപ്പെടുത്തുന്നു.
തീരുമാനത്തെ മാനിക്കണമായിരുന്നു
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന രാഹുലിന്‍റെ ധീരമായ തീരുമാനത്തെ മാനിക്കുകയായിരുന്നു വേണ്ടത്. അതിന് പകരം രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന് പിറകെ ഒരുമാസം നടന്നു. ഇതിലൂടെ ഒരുമാസമാണ് പാഴാക്കിയത്. നല്ല ബുദ്ധിയും നിരീക്ഷ പാടവുമുള്ള രാഹുലിനോട് ഇങ്ങനെ ആവശ്യപ്പെടേണ്ടിയിരുന്നില്ല. നിലവിലെ ദയനീയ സ്ഥിതിയില്‍ നിന്ന് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ച്ച
അതേസമയം, ലോക്സഭയിലെ കോണ്‍ഗ്രസ് എംപിമാരുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ഇന്നത്തെ യോഗം. പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് യോഗം ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയിലും സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു.