കർണാടക കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ്, തുറന്ന കത്ത്
ബെഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കർണാടകയിൽ കനത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. കോൺഗ്രസിന് കനത്ത പരാജയം നേരിട്ട സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമായ കളംമാറ്റങ്ങൾ നടത്താൻ മുതിർന്ന നേതാക്കൾ പോലും ശ്രമം തുടങ്ങിയിട്ടുണ്ട്. വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ മന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.
ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് ഇക്കുറി കോൺഗ്രസ് വിജയിച്ചത്. ജെഡിഎസുമായുള്ള സഖ്യം തിരിച്ചടിയായെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി പാർട്ടിയിൽ മുതിർന്ന നേതാക്കൾ അവഗണന നേരിടുകയാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മാത്രമാണെന്നും ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി.
അവഗണന
മുതിർന്ന നേതാക്കളോട് ആലോചിക്കാതെയാണ് പാർട്ടിയിൽ പല തീരുമാനങ്ങളും എടുക്കുന്നതെന്നും താനടക്കമുള്ളവരോട് നേതൃത്വം അവഗണന കാണിക്കുന്നുവെന്നുമാണ് രാമലിംഗ റെഡ്ഡി ആരോപിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ കാരണം കൂടിയാലോചനകൾ ഇല്ലാത്തതാണെന്നും രാമലിംഗ റെഡ്ഡി കുറ്റപ്പെടുത്തുന്നു.
തുറന്ന കത്ത്
പാർട്ടി നേതൃത്വത്തിനെഴുതിയ തുറന്ന കത്ത് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ രാമലിംഗ റെഡ്ഡി പുറത്ത് വിട്ടിട്ടുണ്ട്. സ്വതന്ത്ര്യ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് രാമലിംഗ റെഡ്ഡി വിമർശിക്കുന്നത്. ബിജെപിയുടെ റാഞ്ചൽ ഭീഷണി ഒഴിവാക്കാൻ മന്ത്രിസ്ഥാനം നൽകി സ്വതന്ത്ര്യന്മാരെ ഒപ്പം നിർത്താനാണ് ജെഡിഎസ്-കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ആർ ശങ്കറിനേയും എച്ച് നാഗേഷിനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. മന്ത്രിസഭാ വിലുലീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസും ജെഡിഎസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
മന്ത്രിസ്ഥാനം നൽകുന്നില്ല
അർഹതപ്പെട്ടവർക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നില്ലെന്ന ആരോപണവും രാമലിംഗ റെഡ്ഡി ഉന്നയിക്കുന്നു. ഏഴ് തവണ എംഎൽഎയായ തന്നെ പാർട്ടി നേതൃത്വം അവഗണിക്കുകയാണ്. സമാനമായ രീതിയിൽ മുതിർന്ന നേതാക്കളായ റോഷൻ ബെയ്ഗ്, എച്ച് കെ പാട്ടീൽ തുടങ്ങിയവരും പാർട്ടിയിൽ അവഗണിക്കപ്പെടുന്നു. പുതിയ ആളുകൾ മന്ത്രിസഭയിലേക്ക് വരുന്നതിന് താൻ എതിരല്ല, എന്നാൽ മുതിർന്ന നേതാക്കളെ അവഗണിച്ച് മുന്നോട്ട് പോകുന്നത് നല്ലതല്ലെന്നും കത്തിൽ രാമലിംഗ റെഡ്ഡി പറയുന്നു.
നീക്കം ശക്തമാക്കി ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടക തൂത്തുവാരിയതോടെ സംസ്ഥാന ഭരണം പിടിക്കാനുള്ള നീക്കങ്ങളും ബിജെപി ശക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ സീറ്റുകളിൽ ഒരെണ്ണം ബിജെപിയാണ് നേടിയത്. ഇതോടെ 224 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 105 ആയി. കേവല ഭൂരിപക്ഷത്തിന് 8 സീറ്റുകളുടെ മാത്രം കുറവ്.
തുംകൂരിലെ തോൽവി
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. തുകൂർ മണ്ഡലത്തിൽ എച്ച്ഡി ദേവഗൗഡ ബിജെപി സ്ഥാനാർത്ഥി ബസവരാജയോട് 13,339 വോട്ടുകള്‍ക്കാണ് ദേവഗൗഡ പരാജയപ്പെട്ടത്. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ചരട് വലിയാണ് ദേവഗൗഡയെ വീഴ്ത്തിയതെന്നാണ് തുംകുരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ആര് രാമകൃഷ്ണയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
ജെഡിഎസ് അധ്യക്ഷൻ രാജിവെച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കർണാടകയിലെ ജെഡിഎസ് അധ്യക്ഷൻ രാജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിയാണ് എച്ച് വിശ്വനാഥന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന. തിരഞ്ഞെടുപ്പിനെ നേരിട്ടതിൽ സഖ്യത്തിന് പാളിച്ച സംഭവിച്ചെന്നും എച്ച് വിശ്വനാഥ് ആരോപിച്ചിരുന്നു.