സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്സിൻ മാർച്ചോടെ: കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കരുത്ത്
ദില്ലി: കൊവിഡ് വ്യാപനത്തിനിടെ പ്രതീക്ഷ നൽകുന്ന വാർത്ത പുറത്തുവിട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ട്. 2021 മാർച്ചോടെ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ലഭ്യാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വിവരം. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. നിരവധി വാക്സിനുകൾ പരീക്ഷണ ഘടത്തിലാണെന്നും ഇതിൽത്തന്നെ രണ്ട് വാക്സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറകട്ർ സുരേഷ് ജാദവ് പറഞ്ഞു. ഓക്സ്ഫഡ് സർവ്വകലാശാലയുടെ അസ്ട്രാസെനേക്കയുടെയും പരീക്ഷണം നടന്നുവരികയാണ്. കൂടുതൽ കമ്പനികൾ വാക്സിൻ പരീക്ഷണത്തിനായി ചേരുന്നുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ വ്യക്തമാക്കി.
മരുന്ന് പരീക്ഷണത്തിൽ ഉയർച്ച താഴ്ചകളുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ഗവേഷകയായ ഡോ. സൌമ്യ സ്വാമിനാഥൻ പറഞ്ഞത്. അടുത്ത വർഷത്തിന്റെ രണ്ടാമത്തെ പകുതിയോടെ കൊവിഡ് വാക്സിൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. 2021 ജനുവരിയോടെ ഇതിന്റെ ഫലം കാണാമെന്നും സൌമ്യ സ്വാമിനാഥൻ പറയുന്നത്.
എന്നിരുന്നാലും, വൈറസ് നിയന്ത്രണാതീതമായി ഹേർഡ് ഇമ്യൂണിറ്റി കൈവരിക്കാൻ അനുവദിക്കുന്നതിനെതിരായ ലോകാരോഗ്യ സംഘടനയുടെ നിലപാട് ഡോ. സൌമ്യ സ്വാമിനാഥൻ ആവർത്തിച്ചു. 70 ശതമാനത്തോളം വരുന്ന ജനങ്ങളിൽ വാക്സിൻ കുത്തിവെക്കുന്നതോടെ രോഗവ്യാപനം പ്രതിരോധിക്കാൻ സഹായിക്കുമെന്നും ഡോ. സൌമ്യയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ദിവസേന 700-800 മില്യൺ വാക്സിൻ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും അവർ പറയുന്നു. ഇന്ത്യക്കാരിൽ 55 ശതമാനം പേരും 50 വയസ്സിൽ താഴെയുള്ളവരാണ്. വാക്സിനുകളുടെ ലഭ്യത അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിനുകൾ നൽകേണ്ടത്. 60ന് വയസ്സിന് മുകളിലുള്ള ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സങ്കീർണ്ണതകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Recommended Video
2020 ഡിസംബറോടെ 60-70 ലക്ഷത്തോളം വാക്സിനുകൾ ഉൽപ്പാദിപ്പിക്കുമെന്നും ക്ലിയറൻസ് ലഭിച്ച ശേഷം 2021ൽ വാക്സിൻ വിപണിയിലെത്തിക്കുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിന് ശേഷം സർക്കാർ അനുമതിയോടെ കൂടുതൽ ഡോസുകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. എന്നാൽ വാക്സിൻ പുറത്തിറക്കുന്നതിന് മുമ്പ് വിശദമായി പരീക്ഷിക്കേണ്ടത് പ്രധാനമാണെന്നാണ് ഇന്റർനാഷണൽ കൺസ്യൂമർ പോളിസി വിദഗ്ധനാ പ്രൊഫ. ബെജോൺ കുമാർ ചൂണ്ടിക്കാണിക്കുന്നത്.