ക്രിസ്തുമസിന് മാംസം വിളമ്പി; കര്‍ണാടകയില്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ ഓഫീസര്‍
ബംഗളൂരു: ക്രിസ്മസ് ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാംസം വിളമ്പിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഇല്‍ക്കല്‍ ടൗണിലെ സെന്റ് പോള്‍സ് സ്കൂള്‍ അടച്ചുപൂട്ടാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു. ആഘോഷ വേളയില്‍ നിങ്ങള്‍ മാംസം വിളമ്പിയത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത് വകുപ്പിനും പൊതുജനങ്ങള്‍ക്കും നാണക്കേടുണ്ടാക്കിയെന്ന് സ്കൂള്‍ അധികാരികള്‍ക്കയച്ച കത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പുതിയൊരു ഉത്തരവുണ്ടാകുന്നത് വരെ സ്കൂള്‍ തുറക്കില്ലെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ഉത്തരവ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ റദ്ദാക്കിയിട്ടുണ്ട്. ജില്ലാ കമ്മീഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് ലോക്കല്‍ ഓഫീസര്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയതിന്റെ പേരില്‍ ഞങ്ങള്‍ക്ക് ഒരു സ്കൂള്‍ അടച്ചുപൂട്ടാന്‍ കഴിയില്ല. ഈ ഉത്തരവ് ഇപ്പോള്‍ റദ്ദാക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നേരത്തെ വലതുപക്ഷ സംഘടനകള്‍ സ്കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്കൂള്‍ കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ബൈബിളില്‍ വിശ്വസിക്കാന്‍ അവരെ ബ്രെയിന്‍ വാഷ് ചെയ്യുന്നുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു.
ഞങ്ങള്‍ ആരെയും മതം മാറ്റുന്നില്ല. പ്രധാനമായും ക്രിസ്ത്യന്‍ മിഷനറിമാരല്ല സ്കൂള്‍ നടത്തുന്നത്. ഇല്‍ക്കല്‍ നിവാസികളായ ചിലരാണ് ഇത് നടത്തുന്നത്. വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ കമ്മിറ്റിയില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു. സ്കൂളില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികളുമുണ്ട്. സ്കൂളില്‍ ഉച്ചഭക്ഷണം നല്‍കിയിട്ടില്ല- സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം ജാക്സണ് ഡി മാര്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിനിടെ, നിയമസഭ ശീതകാല സമ്മേളനത്തിനിടെ, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തനിടെ കര്‍ണാടക നിയമസഭയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. കോണ്‍ഗ്രസിന്റെയും, ജനതാദളിന്റെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെയാണ് ഭരണകക്ഷിയായ ബിജെപി ബില്‍ നിയമസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് നിയമസഭ മതസ്വാതന്ത്യ ബില്‍ 2021 പാസാക്കിയത്.
എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. വിവാദമായ പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ക്രിസ്ത്യന്‍ സമുദായത്തെ ഇരകളാക്കാനാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ പ്രതിപക്ഷ ആരോപണത്തെ നിയമമന്ത്രി ജെ സി മധുസ്വാമി ഷക്തമായി എതിര്‍ത്തു. നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാ മതങ്ങളെയുംസംരക്ഷിക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നതെന്ന് അവകാശപ്പെട്ട മന്ത്രി, സംസ്ഥാനത്തിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഡാറ്റയുണ്ടെന്നും നിര്‍ദേശിച്ചു.
അതേസമയം, അടുത്തിടെയായി വലിയ ആക്രമണാണ് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരെ വലതുപക്ഷ സംഘടകള്‍ അഴിച്ചുവിടുന്നത്. മധ്യപ്രദേശിലെ ക്രൈസ്തവ മാനേജ്മെന്റിന് കീഴിലുള്ള സ്കൂളിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സ്കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നും എട്ട് വിദ്യാര്‍ഥികളെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്നും ആരോപിച്ചായിരുന്നു ആക്രമണം. സ്കൂളിന്റെ ഫര്‍ണിച്ചറുകള്‍ അക്രമികള്‍ തകര്‍ത്തു. പോലീസ് എത്തി വിരട്ടിയോടിക്കുകയായിരുന്നു. നൂറോളം പേരാണ് സ്കൂളിന് മുമ്പില്‍ തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മതപരിവര്‍ത്തനം സംബന്ധിച്ച സന്ദേശമാണ് അക്രമത്തിലേക്ക് നയിച്ചത്.
തൃക്കാക്കരയിൽ ആര്? സീറ്റിനായി എ ഗ്രൂപ്പ്..ചരടുവലിച്ച് ഈ നേതാക്കൾ..സ്വരാജിനെ ഇറക്കാൻ സിപിഎം?