മഹാരാഷ്ട്രയിൽ ബിജെപിക്ക് സുവർണകാലം; കൊഴിഞ്ഞുപോക്ക് തടയാനാകാതെ കോൺഗ്രസും എൻസിപിയും, വൻ തിരിച്ചടി
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ ബിജെപിക്ക് സുവർണകാലമാണ്. കോൺഗ്രസും എൻസിപിയും അടക്കം പ്രധാനപ്രതിപക്ഷ പാർട്ടികളിൽ നിന്നും മുൻമന്ത്രിമാരും പാർട്ടി അധ്യക്ഷന്മാരും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് ബിജെപിയിൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെക്കുറെ വിജയം ഉറപ്പിച്ച മട്ടാണ് ബിജെപി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടയിലും നേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസിനേയും എൻസിപിയേയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Read More: ഡികെയെ തൊട്ടപ്പോള്‍ ഇളകിയത് സമുദായ സംഘടനകള്‍: പിന്തുണയുമായി ബെംഗളൂരില്‍ മഹാറാലി, കൈപൊള്ളി ബിജെപി
മുൻ മന്ത്രി ഹർഷവർദ്ധൻ പാട്ടീൽ, നവീ മുംബൈയിലെ എൻസിപിയുടെ ശക്തനായ നേതാവ് ഗണേശ് നായിക് തുടങ്ങിയ പ്രമുഖ നേതാക്കളാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗങ്ങളാകുന്നത്. കോൺഗ്രസിൽ നിന്നും രാജി വയ്ക്കുകയാണെന്ന പ്രഖ്യാപിച്ച് മുൻ മന്ത്രി കൃപ ശങ്കർ സിംഗും ഉടൻ തന്നെ ബിജെപിയിൽ എത്തുമെന്നാണ് സൂചന.
പ്രമുഖ നേതാവ്
ഹർഷവർദ്ധൻ പാട്ടീലിന്റെ കൂറുമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു അദ്ദേഹം. പൂനെ ജില്ലയിലെ ഇന്ദാപൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് നാല് തവണ നിയമസഭയിൽ എത്തിയ നേതാവാണ് അദ്ദേഹം. 1995 മുതൽ 2014 വരെയുള്ള എല്ല സർക്കാരുകളിലും മന്ത്രിപദവി വഹിച്ചു എന്ന റെക്കോർഡും ഹർഷവർദ്ധന് സ്വന്തമാണ്.
മന്ത്രി പദവിയിൽ
1995, 1999, 2004 തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഹർഷവർദ്ധൻ പാട്ടീൽ മത്സരിച്ച് വിജയിച്ചത്. 1995ൽ ബിജെപി- ശിവസേനാ സർക്കാരിനെ പിന്തുണച്ച് മന്ത്രിസഭയിൽ എത്തി. 2009ൽ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. എൻസിപിയുമായുള്ള കോൺഗ്രസിന്റെ സഖ്യത്തിൽ അതൃപ്തനായാണ് പാട്ടീൽ കോൺഗ്രസ് വിടുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ എന്നും എൻസിപിക്കെതിരെ ആയിരുന്നു പാട്ടീലിന്റെ പോരാട്ടം. 2014ൽ കോൺഗ്രസ്- എൻസിപി സഖ്യം വഴിതിരിഞ്ഞപ്പോൾ ഇന്ദാപൂരിൽ എൻസിപി സ്ഥാനാർത്ഥിയോട് ഹർഷവർദ്ധൻ പരാജയപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപി നേതാവ് സുപ്രിയ സുലേയെ പാട്ടീൽ പിന്തുണച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ദാപൂർ സീറ്റ് നഷ്ടമാകുമോയെന്ന ഭയം പാട്ടീലിനുണ്ടായിരുന്നു.
സീറ്റ് തർക്കം
കഴിഞ്ഞ തവണ വിജയിച്ച എൻസിപി സ്ഥാനാർത്ഥിയെ തന്നെ ഇത്തവണയും ഇന്ദാപൂരിൽ നിർത്തണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമാണ്. അതേസമയം ഇന്ദാപൂർ സീറ്റ് വിട്ടുനൽകാൻ ഹർഷവർദ്ധൻ തയ്യാറല്ലാത്തതിനെ തുടർന്നാണ് പാർട്ടി വിടാൻ അദ്ദേഹം തീരുമാനിക്കുന്നത്. ഇക്കുറി ശിവസേനാ സ്ഥാനാർത്ഥിയാണ് ഇന്ദാപൂരിൽ നിന്നും മത്സരിക്കുന്നതെന്നാണ് സൂചന. ഹർഷവർദ്ധൻ പാട്ടീൽ ബിജെപിയിലെത്തിയ സാഹചര്യത്തിൽ ബിജെപി സഖ്യകക്ഷിയായ ശിവസേനയുമായി സീറ്റ് വെച്ചുമാറാനും സാധ്യതയുണ്ട്.
പ്രമുഖർ ബിജെപിയിലേക്ക്
ഗണേശ് നായിക്കിന്റെ ബിജെപി പ്രവേശനം നവി മുംബൈയിൽ എൻസിപിക്ക് കനത്ത തിരിച്ചടിയാകും. ഗണേശ് നായിക്കിന്റെ മകനും എംഎൽഎയുമായിരുന്ന സന്ദീപ് കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നിരുന്നു. 15 വർഷത്തോളം മന്ത്രി പദവിയിൽ ഇരുന്നയാളാണ് അദ്ദേഹം. നായിക്കിന്റെ മറ്റൊരു മകനായ സജ്ഞീവ് 2009ൽ താനെയിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഭരണവും ഗണേശ് നായിക്കിന്റെ അടുപ്പക്കാരുടെ കൈകളിലാണ്.
ഭരണം ബിജെപിക്ക്
എൻപിസിയുടെ 55 നേതാക്കളും നായിക്കിനൊപ്പം ബിജെപിയിൽ ചേരുന്നുണ്ട്. ഇതോടെ നവി മുംബൈ കോർപ്പറഷൻ ഭരണം ബിജെപിയുടെ കൈകളിലാകും. അതേസമയം നവി മുംബൈയിലെ നിലവിലെ എംഎൽഎയും ബിജെപി നേതാവുമായ മാന്ദ മാത്രെ ഗണേശ് നായിക്കിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയാണ്. ഇരുവരും തമ്മിലുള്ള ഭിന്നത സീറ്റ് വിഭജനത്തിൽ ബിജെപി നേതൃത്വത്തിന് തിരിച്ചടിയായേക്കും.