തെലങ്കാനയിൽ കരകയറാനാകാതെ കോൺഗ്രസ്; മുൻ കേന്ദ്രമന്ത്രിമാരും എംഎൽഎയും ബിജെപിയിലേക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് മുൻ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപി പാളയത്തിലേക്ക് അടുക്കുന്നത്. തെലങ്കാനയിൽ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ടിആർഎസ്, കോൺഗ്രസ് നേതാക്കളുമായി ബിജെപി ബന്ധപ്പെട്ട് വരികയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കെസി വേണുഗോപാല് കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്?: പ്രസിഡന്റ് ദക്ഷിണേന്ത്യക്കാരനാവണമെന്ന് രാഹുലും
പാർട്ടിയിലെ മുതിർന്ന നേതാക്കളും യുപിഎ സർക്കാരിലെ മന്ത്രിമാരുമായിരുന്ന സാർവെ സത്യനാരായണയും ബലറാം നായിക്കുമാണ് ബിജെപിയോട് അടുക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡിയും കോൺഗ്രസ് വിടുമെന്നാണ് സൂചന. ബിജെപി അധ്യക്ഷൻ അമിത് ഷാ ഹൈദരാബാദിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഇവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തേക്കും.
ബിജെപി നേതൃത്വം തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചെന്നും എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നേരത്തെ ബലറാം നായിക് വ്യക്തമാക്കിയിരുന്നു. ഇതോടെ തെലങ്കാനയിൽ കോൺഗ്രസിന്റെ സ്ഥിതി കൂടുതൽ മോശമായി. അടുത്തിടെ 12 കോൺഗ്രസ് എംഎൽഎമാർ ടിആർഎസിൽ ലയിച്ചതോടെ സംസ്ഥാനത്തെ പ്രതിപക്ഷസ്ഥാനം പാർട്ടിക്ക് നഷ്ടമായിരുന്നു.
തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡിയും നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാർകയുടെയും കഴിവില്ലായ്മകൊണ്ടാണ് പാർട്ടിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നതെന്ന് രാജഗോപാൽ റെഡ്ഡി ആരോപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. തെലുങ്ക് ദേശത്ത് പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷൻ കെ ലക്ഷ്മൺ പ്രഖ്യാപിച്ചിരുന്നു.