സ്വത്ത് കേസിലും ഇന്ത്യയോട് തോറ്റ് പാകിസ്താൻ; ഹൈദരാബാദ് നിസാമിന്റെ 3.5 കോടി പൗണ്ട് തിരികെ നൽകണം
ലണ്ടൻ: ഹൈദരാബാദ് നിസാമിന്റെ സ്വത്തിനെച്ചൊല്ലിയുള്ള കേസിൽ പാകിസ്താന് തിരിച്ചടി. 1948ൽ ഹൈദരാബാദ് നിസാം പാകിസ്താൻ ഹൈക്കമ്മീഷണർക്ക് കൈമാറിയ 1 മില്യൺ പൗണ്ടിനെച്ചൊല്ലിയായിരുന്നു തർക്കം. നിസാമിന്റെ പിൻതലമുറയിൽപ്പെട്ടവരാണ് ആ പണത്തിന്റെ അവകാശികളെന്നാണ് യുകെ കോടതിയുടെ വിധി. നിലവിൽ 35 ലക്ഷം പൗണ്ട് അതായത് ഏകദേശം മുന്നൂറ് കോടിയോളം രൂപയുടെ മൂല്യമാണ് ഈ നിക്ഷേപത്തിനുള്ളത്. യുകെയിലെ നാഷണൽ വെസ്റ്റ്മിൻസ്റ്റർ ബാങ്കിലാണ് ഈ നിക്ഷേപമുള്ളത്.
''ആർഎസ്എസ് ആസ്ഥാനത്തെ സന്തോഷം എന്നെ ആശ്ചര്യപ്പെടുത്തി''; ഗാന്ധിവധം ഓർത്തെടുത്ത് മാധ്യമപ്രവർത്തകൻ
നിസാം മിർ ഒസാം അലി ഖാന്റെ പിന്തുടർച്ചക്കാരായ മുഖറാം ഝാ, ഇളയ സഹോദരൻ മുഫാഖാം ഝാ എന്നിവർ പാകിസ്താനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സർക്കാരുമായി കൈകോർക്കുകയായിരുന്നു. വർഷങ്ങൾ നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് ഇന്ത്യയ്ക്ക് അനുകൂലമായി വിധി വന്നത്. നിസാം ഏഴാമനാണ് ഈ തുകയുടെ മുഴുവൻ അവകാശമെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ പിന്തുടച്ചക്കാർക്ക് തുക ലഭ്യമാക്കണമെന്നും ലണ്ടൻ റോയൽ കോടതി ജഡ്ജി മാർകസ് സ്മിത്ത് വ്യക്തമാക്കി.
ഇന്ത്യാ പാക് വിഭജന സമയത്ത് ഹൈദരാബാദിലെ ഏഴാമത്തെ നിസാമായിരുന്ന മിർ ഒസ്മൻ അലിഖാൻ ഹൈദരബാദിനെ ഇന്ത്യയോടോ പാകിസ്താനോടെ ചേർക്കാൻ തയ്യാറായിരുന്നില്ല. അധിനിവേശം ഭയന്നിരുന്ന നിസ്സാം 10 ലക്ഷം പൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പാകിസ്താൻ ഹൈക്കമ്മീഷണറായിരുന്ന ഹബീബ് ഇബ്രാഹിം റഹ്മത്തുള്ളയുടെ ലണ്ടിനിലെ അക്കൗണ്ടിലേക്ക് കൈമാറി.
നിസ്സാമിന്റെ ഏഴാമത്തെ കൊച്ചുമകനായിരുന്ന മുഖാറം ഝാ ഈ പണം തങ്ങളുടെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് വാദിച്ച് രംഗത്ത് എത്തുകയായിരുന്നു. ഇന്ത്യൻ സർക്കാർ ഈ വാദത്തെ പിന്താങ്ങുകയും ചെയ്തു. ഫണ്ട് പാക് സർക്കാരിന്റേതാണെന്നും ഹൈദരാബാദിന് കൈമാറിയ ആയുധങ്ങൾക്ക് പകരമായി നൽകിയ തുകയാണിതെന്നുമായിരുന്നു പാകിസ്താന്റെ വാദം. എന്നാൽ ഈ വാദത്തിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. കോടതി വിധി പരിശോധിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പാകിസ്താൻ വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു.