കെസടുത്തത് മുതല്‍ ഈച്ച പറ്റിയ ഓറഞ്ച് വരെ, കൊറോണയ്ക്ക് പിന്നാലെ കനിക കപൂര്‍ നേരിട്ട 7 വിവാദങ്ങള്‍
ലക്‌നൗ: ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത് ബോളിവുഡ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ലണ്ടനില്‍ നിന്നും ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ എത്തിയപ്പോഴായിരുന്നു കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ എത്തിയതിന് പിന്നാലെ കനിക നിരവധി സമൂഹപരിപാടികളില്‍ പങ്കെടുത്തിരുന്നു. എംപിമാരും എംഎല്‍എമാരും സെലിബ്രിറ്റികളും രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉള്‍പ്പെടെ ഉളളവരെ കനിക മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.
കൂടാതെ കനിക ഒരുക്കിയ പാര്‍ട്ടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ബ്രിട്ടന്‍ സന്ദര്‍ശനം മറച്ച് വെച്ചുവെന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ കനികയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിലവില്‍ ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കനിക. എന്നാലും നിരവധി വാര്‍ത്തകളുടെ തലക്കെട്ടില്‍ കനിക ഇടംപിടിച്ചിരുന്നു. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം
വിവാദം
ബ്രിട്ടനില്‍ നിന്നെത്തിയപ്പോള്‍ കനിക ലക്‌നൗവില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവാദം. ലണ്ടന്‍ യാത്ര മറച്ചുവച്ചാണ് താരം പാര്‍ട്ടി നടത്തിയതെന്നായിരുന്നു പ്രധാനവിമർശനം. ഉത്തരവാദിത്വ ബോധമില്ലാത്ത പ്രവൃത്തി എന്നായിരുന്നു ഇതിനെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കനിക രംഗത്തെത്തി. ലക്നൗവില്‍ താന്‍ പാര്‍ട്ടി സംഘടിപ്പിച്ചു എന്ന ആരോപണവും കനിക തളളിക്കളഞ്ഞു. ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തിരുന്നു. വസുന്ധര രാജെ അടക്കമുളളവര്‍ അതിലുണ്ടായിരുന്നു.ദുഷ്യന്ത് സിംഗ് അടക്കമുളള രാഷ്ട്രീയക്കാരും അവിടെ ഉണ്ടായിരുന്നു. അതൊരു ചെറിയ പരിപാടി ആയിരുന്നുവെന്നും താന്‍ അവിടെ അതിഥി മാത്രമായിരുന്നുവെന്നും കനിക പറഞ്ഞു. അന്നവിടെ എത്തിയ എല്ലാവരുടെ വിവരങ്ങളും ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
കനികയ്‌ക്കെതിരെ എഫ്‌ഐആര്‍
കനികയ്‌ക്കെതിരെ കേസെടുത്തെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. ലണ്ടനില്‍ നിന്നെത്തിയ വിവരം മറച്ചുവച്ചതിന് ലക്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നരേന്ദ്ര കുമാര്‍ അഗര്‍വാളാണ് കനികയ്‌ക്കെതിരെ കെസടുക്കാന്‍ നിര്‍ദ്ദേശിച്ചത്. വെള്ളിയാഴ്ച സരോജിനി നഗര്‍ പൊലീസ് സ്റ്റേഷന്‍ സെക്ഷന്‍ 188, 269, 370 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കെസടുത്തത്. ഇതുകൂടാതെ ഹസ്രത്ത് ഗഞ്ച്, ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനും താരത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
സൗത്ത് ആഫ്രിക്കന്‍ ടീം താമസിച്ച ഹോട്ടലില്‍ താമസം
കൊറോണ സ്ഥിരീകരിച്ച കനിക ഇന്ത്യന്‍ പര്യടനത്തിനെത്തിയ സൗത്ത് ആഫ്രിക്കന്‍ ടീം അംഗങ്ങള്‍ താമിസിച്ച ഹോട്ടലിലായിരുന്നു കഴിഞ്ഞത്. ഈ ഹോട്ടലിലെ ബുഫെ ലഞ്ച് കഴിക്കാനും താരം പങ്കെടുത്തെന്ന ആരോപണം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് കനിക ആരോടൊക്കെ ഇടപഴകിയെന്ന് മനസിലാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഒരു ചാനല്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായിരുന്നു താരം ഹോട്ടലില്‍എത്തിയത്.
തെറ്റായ വിവരങ്ങള്‍
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തിന്റെ പരിശോധന വിവരങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ഫലത്തില്‍ കനികയ്ക്ക് 28വയസാണെന്നും പുരുഷനാണെന്നുമാണ് രേഖപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത് കനികയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചതെന്നതിന് വിശദീകരണം ആരും നല്‍കിയിട്ടില്ല. 41 വയസാണ് കനിക കപൂറിന്.
ക്രമിനലിലെ പോലെ പരിചരിക്കുന്നു
ഉത്തര്‍പ്രദേശിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ ക്രിമിനലിനെ പോലെയാണ് പരിചരിക്കുന്നതെന്ന് കനിക ആരോപിച്ചിരുന്നു.രാവിലെ 11 മണി മുതല്‍ താന്‍ ആശുപത്രിയിലുണ്ട്. എന്നാല്‍ ഒരു ചെറിയ കുപ്പി വെള്ളം മാത്രമാണ് തനിക്ക് ലഭിച്ചത്. തനിക്ക് കഴിക്കാന്‍ എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ഓറഞ്ചും രണ്ട് ചെറിയ പഴവും തന്നു. അതിലാണെങ്കില്‍ ഈച്ചയുമുണ്ടായിരുന്നു. തനിക്ക് വളരെ വിശപ്പുണ്ട. ഇതുവരെ ഒരു മരുന്ന് പോലും തനിക്ക് തന്നിട്ടില്ലെന്നും കനിക കപൂര്‍ ആരോപിച്ചു.തനിക്ക് പനിയുണ്ട്. അത് പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും കനിക പറയുന്നു. താന്‍ കൊണ്ട് വന്ന ഭക്ഷണം അവര്‍ അവിടെ നിന്നും മാറ്റി. തനിക്ക് അലര്‍ജി ഉളളത് കൊണ്ട് എല്ലാ ഭക്ഷണങ്ങളും കഴിക്കാന്‍ സാധിക്കില്ല. തനിക്ക് വിശപ്പും ദാഹവും ഉണ്ട്. ഇത് വളരെ ദുരിത പൂര്‍ണമായ അവസ്ഥയാണെന്നും കനിക കപൂര്‍ പറയുന്നു.
ആരോപണം തള്ളി ആശുപത്രി
കനികയുടെ ആരോപണത്തെ തള്ളി ആശുപത്രി ഡയറക്ടര്‍ ഡോ ആര്‍കെ ധിമാന്‍ രംഗത്തെത്തി. ആശുപത്രിയില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയാണ് കനികയ്ക്ക് ലഭിക്കുന്നത്. അവര്‍ ഒരു താരത്തെ പോലെ പെരുമാറാതെ ഒരു രോഗിയെ പോലെ പെരുമാറണമെന്ന് ധിമാന്‍ വ്യക്തമാക്കി. ആശുപത്രിയിലെ കിച്ചണില്‍ നിന്നും തയ്യാറാക്കുന്ന മികച്ച ഡയറ്റാണ് അവര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനിക ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ഡയറക്ടര്‍ തള്ളിയിരുന്നു.
വസുന്ധരരാജയും മകനും സ്വയം നിരീക്ഷണത്തില്‍
കനികയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയായ വസുന്ധരരാജയും മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിംഗും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കനികയ്‌ക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്തതിന് തുടര്‍ന്നായിരുന്നു ഇത്. സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന വിവരം വസുന്ധര രാജ തന്നെയാണ് വെള്ളിയാഴ്ച അറിയിച്ചത്. എല്ലാവിധ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശോധന ഫലം പുറത്തുവന്നപ്പോള്‍ വസുന്ധര രാജയ്ക്ക് കൊറോണ നെഗറ്റീവായിരുന്നു.