കള്ളപ്പണം വെളുപ്പിക്കണോ..?? നിങ്ങളെ ഈ യൂബര്‍ ഡ്രൈവര്‍ സഹായിക്കും !
ഹൈദരാബാദിലെ യൂബര്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം. നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപിക്കപ്പെട്ടത് 7 കോടി രൂപ.
ഹൈദരാബാദ് : ഈ ഹൈദരാബാദുകാരന്‍ ടാക്‌സി ഡ്രൈവര്‍ ഒറ്റ രാത്രികൊണ്ടാണ് കോടീശ്വരനായത്. ഉറപ്പായും ടാക്‌സി ഓടിച്ച് ഒരാള്‍ക്ക് ഒരു രാത്രി കൊണ്ട് കോടീശ്വരനാവാന്‍ കഴിയില്ല. പിന്നെ എങ്ങനെയെന്നല്ലേ..
ഈ യൂബര്‍ ടാക്‌സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലെ തുകയുടെ വലുപ്പം കണ്ട് ഞെട്ടിയിരിക്കുകയാണ് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍. ഇയാളുടെ അക്കൗണ്ടിലേക്ക് 7 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളില്‍ നിക്ഷേപിക്കപ്പെട്ടത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലാണ് ഈ വന്‍നിക്ഷേപം കണ്ടെത്തിയത്.
ഹൈദരാബാദ് നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടത്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ദിവസങ്ങളിലാണ് ഈ നിക്ഷേപം നടന്നിരിക്കുന്നത്. അതും നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് കോടികളായി അക്കൗണ്ടിലേക്ക് ഒഴുകിയിരിക്കുന്നത്.
ഈ പണം അക്കൗണ്ട് ഉടമയായ ടാക്‌സി ഡ്രൈവറുടേതല്ല എന്നാണ് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ ഈ അക്കൗണ്ട് ഉപയോഗപ്പെടുത്തിയതായാണ് നിഗമനം. ആദായ നികുതി വകുപ്പിലേയും സി ബി ഐ ഉദ്യോഗസ്ഥരും ഇയാളെ മാറി മാറി ചോദ്യം ചെയ്തു. എങ്കിലും പണത്തിന്റെ ഉറവിടം വിശ്വസനീയമാം വിധം വെളിപ്പെടുത്താന്‍ ഇയാള്‍ക്കായില്ല.
ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും 2 പേര്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ ടാക്‌സി ഡ്രൈവറുടെ കൂട്ടാളികളാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഈ പണം നിക്ഷേപിക്കപ്പെട്ട ഉടന്‍ തന്നെ ഒരു വന്‍ ബിസിനസ്സുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ് സ്വര്‍ണം വാങ്ങുന്നതിന് വേണ്ടിയാണ് അക്കൗണ്ടിലെ പണം മാറ്റിയത് എന്നാണ് പിടിയിലായ യൂബർ ഡ്രൈവറുടെ കൂട്ടാളികള്‍ പറഞ്ഞത്.
പണം തന്റേത് തന്നെ ആണെന്ന ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. പിന്നീട് നോട്ട് നിരോധനത്തിന് ശേഷമുള്ള കോടികളുടെ നിക്ഷേപത്തിനാണ് ഈ അക്കൗണ്ട് ഉപയോഗിച്ചിരിക്കുന്നത്
പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന സ്‌കീം പ്രകാരമുള്ള നികുതി അടയ്ക്കാന്‍ തയ്യാറാണെന്നാണ് ഇയാള്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്. 3.5 കോടിയാണ് നികുതി അടയ്‌ക്കേണ്ട തുക. ആകെ തുകയുടെ 25 ശതമാനം കല്യാണ്‍ യോജന സ്‌കീം പ്രകാരം ബാങ്കില്‍ പലിശയില്ലാതെ നിക്ഷേപിക്കുകയും വേണം.