ത്രിപുരയും നാഗാലാൻഡും കൂടി.. 7 സഹോദരിമാരിൽ അഞ്ചും ബിജെപിക്കോട്ട... നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ!
കാൽനൂറ്റാണ്ട് കാലം സി പി എം ഭരിച്ച ത്രിപുര കൂടി ബി ജെ പി സ്വന്തം അക്കൗണ്ടിലാക്കി. എൻ ഡി പി പിക്ക് ഒപ്പം ചേർന്ന് നാഗാലാൻഡും. 2013 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാത്ത ബി ജെ പിയാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ത്രിപുരയിൽ വിജയിച്ചിരിക്കുന്നത്. എക്സിറ്റ് പോളുകളെ പോലും കവച്ചുവെക്കുന്ന വിജയം.
ഇത് ത്രിപുരയുടെ മാത്രം കഥയല്ല. ഏഴ് സഹോദരിമാരെന്നും ഏഴ് സുന്ദരിമാരെന്നും അറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ മൊത്തത്തിലുളള രാഷ്ട്രീയഭൂപടമാണ് കാവി പുതച്ചിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് ബി ജെ പിക്ക് അടുക്കാൻ പറ്റാതിരുന്ന സംസ്ഥാനങ്ങൾ. എന്നാല്‍ ഇന്നത്തെ സീൻ അതല്ല, കാണാം നോർത്ത് ഈസ്റ്റിലെ 7 സംസ്ഥാനങ്ങളെയും അവിടത്തെ ഭരണക്കാരെയും...
ഏതാണീ 7 സഹോദരിമാർ?
നോർത്ത് ഈസ്റ്റിലെ 7 സംസ്ഥാനങ്ങളെയാണ് ഏഴ് സഹോദരിമാർ എന്ന് വിളിക്കുന്നത്. ആസാം, മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നിവയാണ് ഈ ഏഴ് സംസ്ഥാനങ്ങൾ. സമാനമായ ഭൂപ്രകൃതിയും ജീവിതരീതികളുമാണ് ഏഴ് സഹോദരിമാരുടെ പ്രത്യേകത. ഇനി ഈ ഏഴ് സംസ്ഥാനങ്ങളുടെ രാഷ്ട്രീയം എന്താണ് എന്ന് നോക്കൂ.
ആസാം - ബി ജെ പി
കൂട്ടത്തിൽ ഏറ്റവും വലിയ സംസ്ഥാനമാണ് ആസാം. ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ആസാം. 126 നിയമസഭാ മണ്ഡലങ്ങളാണ് ആസാമിലുള്ളത്. 2016ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ 86 സീറ്റ് നേടി ബി ജെ പി കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചു. ബി ജെ പിയുടെ സര്‍ബാനന്ദ സോനോവാളാണ് മുഖ്യമന്ത്രി.
അരുണാചൽ പ്രദേശ് - ബി ജെ പി
അറുപതംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത് 2016ലാണ്. 48 സീറ്റുകളോടെയാണ് കോൺഗ്രസ് കോട്ടയായിരുന്ന അരുണാചലിൽ ബി ജെ പി ഭരണം കരസ്ഥമാക്കിയത്. ഒരേ ഒരംഗമാണ് കോണ്‍ഗ്രസിന് അരുണാചലിൽ ഉള്ളത്. പ്രതിപക്ഷ നേതാവ് പോലുമില്ല. ബി ജെ പി നേതാവായ പേമ ഖണ്ഡുവാണ് മുഖ്യമന്ത്രി.
മിസോറാം - കോൺഗ്രസ്
40 സീറ്റുകളുള്ള മിസോറാമിൽ കോണ്‍ഗ്രസ് ഭരിക്കുന്നു. മിസോറാം നാഷണല്‍ ഫ്രണ്ടാണ് ഇവിടെ എതിരാളികൾ. ബി ജെ പി ചിത്രത്തിൽ പോലുമില്ല. 34 സീറ്റുണ്ട് കോൺഗ്രസിന്. ലാല്‍ തന്‍ഹാവലയാണ് മിസോറാം മുഖ്യമന്ത്രി. വൈകാതെ അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംസ്ഥാനമാണ് മിസോറാം.
മണിപ്പൂര്‍ - ബി ജെ പി
ചരിത്രത്തിൽ ആദ്യമായി ബി ജെ പി മണിപ്പൂരിലും സർക്കാരുണ്ടാക്കിയത് കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിലാണ്. ബിരേന്‍ സിംഗാണ് മുഖ്യമന്ത്രി. അറുപതംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാർച്ചില്‍ തിരഞ്ഞെടുക്കപ്പെട്ടത് കോണ‍്‍ഗ്രസായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളുടെ സഹായത്താടെ ബി ജെ പി ഭരണം പിടിക്കുകയായിരുന്നു.
ത്രിപുര - ബി ജെ പി
60 അംഗ ത്രിപുര നിയമസഭയിൽ 59 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സി പി എമ്മിനെ നാമാവശേഷമാക്കി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബി ജെ പി ത്രിപുരയിൽ ആദ്യത്തെ സർക്കാരുണ്ടാക്കുന്നത്. കഴിഞ്ഞില്ല, ഇതാദ്യമായിട്ടാണ് ബി ജെ പി ത്രിപുര നിയമസഭയിൽ അക്കൗണ്ട് തുറക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നാഗാലാൻഡ് ബി ജെ പി സഖ്യം സ്വന്തമാക്കിയപ്പോൾ മേഘാലയയിലാണ് കോൺഗ്രസിന്റെ ആശ്വാസമെല്ലാം.
അറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ...' ഈ വാദവും കൊണ്ട് സിപിഎമ്മുകാര്‍ വരണ്ട; ത്രിപുരയിലെ കഥ ഇങ്ങനെയാണ്