സ്വന്തം കുഴി തോണ്ടി ചൗഹാൻ; കൂട്ടപൊരിച്ചൽ തുടങ്ങി! ഉപമുഖ്യമന്ത്രി പദത്തിനായി പോര്
ഭോപ്പാൽ; ഏറെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ബിജെപി അധികാരം പിടിച്ചത്. കോൺഗ്രസ് മുൻ മന്ത്രിയും എംപിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ അധികാരത്തിലേക്കുള്ള താക്കോൽ. കമൽനാഥുമായി ഇടഞ്ഞ സിന്ധ്യയെ ബിജെപി മറുകണ്ടം ചാടിക്കുകയായിരുന്നു. സിന്ധ്യ രാജിവെച്ചതോടെ സിന്ധ്യ പക്ഷത്തെ 22 എംഎൽഎമാരും രാജിവെച്ച് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് സർക്കാർ താഴെ വീണു.
Recommended Video
അധികാരം തിരിച്ച് പിടിച്ചെങ്കിലും പക്ഷേ വലിയ വെല്ലുവിളികളാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കാത്തിരിക്കുന്നത്. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് ഇതിനോടകം തന്നെ ബിജെപിയിൽ ഭിന്നതകൾ ഉടലടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.വിശദാംങ്ങളിലേക്ക്
വെല്ലുവിളികൾ ഇങ്ങനെ
കൊറോണ ഭീതിയ്ക്കിടെയായിരുന്നു മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് നിലവിൽ സർക്കാർ ഊന്നൽ. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക ഞെരുക്കങ്ങളും സർക്കാരിന് വരിഞ്ഞ് മുറുക്കുകയാണ്. എന്നാൽ ഇതിൽ നിന്ന് കരകയറിയാലും കൊവിഡിനോളം പോന്ന വലിയ രാഷ്ട്രീയ ഭൂകമ്പങ്ങൾക്ക് മധ്യപ്രദേശ് വേദിയാകും എന്നാണ് ചില ബിജെപി കേന്ദ്രങ്ങൾ തന്നെ നൽകുന്ന സൂചന.
ഉപമുഖ്യമന്ത്രി പദം
ഏപ്രിൽ ആദ്യ വാരത്തോടെ മന്ത്രിസഭ വികസനം നടപ്പാക്കുമെന്നാണ് വിവരം. മധ്യപ്രദേശ് മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 33 ആണ്. കോൺഗ്രസിൽ നിന്നും രാജിവെച്ച 22 വിമതരിൽ 6 ആറ് പേർ മന്ത്രിമാരായിരുന്നു. ഇവർ ഉൾപ്പെടെ 10 പേർക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്ന് സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്. കമൽനാഥ് സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന തുൾസി സിലവതിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം.
വലവിരിച്ച് നരോത്തം
ഇത് വലിയ പൊട്ടിത്തെറികൾക്ക് വഴിവെയ്ക്കുമെന്ന് ബിജെപി വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഉപമുഖ്യമന്ത്രി പദത്തിനായി അമിത് ഷായുടെ അടുപ്പക്കാരനും ബിജെപി ചീഫ് വിപ്പുമായ നരോത്തം മിശ്ര അവകാശം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ നരോത്തം മുഖ്യമന്ത്രിയായേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിക്കുന്നതിൽ മുൻപന്തിയിൽ നിന്നത് നരോത്തം ആയിരുന്നു.
വിമത നീക്കങ്ങളും
അതുകൊണ്ട് അദ്ദേഹത്തിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നൽകുന്ന കാര്യത്തിൽ ദേശീയ നേതൃത്വം അടക്കം നിലപാടെടുത്തിരുന്നു. എന്നാൽ സംസ്ഥന നേതൃത്വത്തിനിടയിലെ ജനപ്രീതിയും ഭരണ മികവും അവസാന നിമിഷം ചൗഹാന് തന്നെ നറുക്ക് വീഴാൻ കാരണമായി. അതേസമയം ഉപമുഖ്യമന്ത്രി പദവിയെങ്കിലും ലഭിച്ചില്ലേങ്കിൽ ബിജെപിയിൽ നരോത്തമിന്റെ നേതൃത്വത്തിൽ വിമത നീക്കം നടക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
25 മണ്ഡലങ്ങളിൽ
ഉപതിരഞ്ഞെടുപ്പാണ് ചൗഹാൻ ലക്ഷ്യം വെയ്ക്കുന്നത്. രാജിവെച്ച കോണ്‍ഗ്രസ് 22 സീറ്റുകൾ, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും ഒരോ അംഗങ്ങളുടെ മരണം മൂലം ഒഴിവു വന്ന സീറ്റുകൾ, രാജിവെച്ച ബിജെപി അഗം എന്നിങ്ങനെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.
വിമതരുടെ നീക്കം
22 സീറ്റുകളിലും മത്സരിക്കാനാണ് വിമതർ ലക്ഷ്യമിടുന്നത്. ഇവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിന് മുൻപ് ആദ്യഘട്ട മന്ത്രിസഭ വികസനത്തിൽ ഉൾപ്പെടുത്തി മണ്ഡലങ്ങളിലേക്ക് അയക്കണമെന്ന ആവശ്യം സിന്ധ്യ ബിജെപിക്ക് മുൻപിൽ വെച്ചിട്ടുണ്ട്. ജനങ്ങളുടെ മുന്നിൽ രാജിവെച്ച കാരണം വിശദമാക്കാൻ അവർക്ക് ഇതുവഴി അവസരം ലഭിക്കുമെന്നാണ് സിന്ധ്യയുടെ വാദം.
ബിജെപിയ്ക്കെതിരെ
സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയ്ക്കും മേഖലയിൽ ശക്തമായ സ്വാധീനമുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 22 സീറ്റിൽ 15 സീറ്റുകൾ ചമ്പൽ മേഖലയിലാണ്. മേഖലയിലെ 20 സീറ്റിലും ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് ഇപ്പോഴത്തെ വിമത കോൺഗ്രസ് നേതാക്കൾ ജയിച്ചത്.
പാലം വലിച്ചേക്കും
ഉപതിരഞ്ഞെടുപ്പിൽ അതുകൊണ്ട് ബിജെപി നേതാക്കൾ സീറ്റിനായി അവകാശവാദം ഉന്നയിക്കും. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ തങ്ങളുടെ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ വിമതർ പാലം വലിച്ചേക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വിമതരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജെപി നേതാക്കൾ വിട്ട് നിൽക്കും.
കോൺഗ്രസിലേക്കോ?
ഇത് പാർട്ടിയിൽ പുതിയ പൊട്ടിത്തറികൾക്ക് കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ ചില ബിജെപി നേതാക്കൾ കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം ഇത്തരം ഘടകങ്ങൾ എല്ലാം തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ആത്മവിശ്വാസത്തിൽ കമൽനാഥ്
ബിജെപിയിൽ വരാനിരിക്കുന്നത് വലിയ ഭിന്നതയാണെന്നും കോൺഗ്രസ് വീണ്ടും അധികാരത്തിൽ ഏറുമെന്നുമാണ് കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞത്. ഇതിനോടകം തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മണ്ഡലങ്ങളിൽ സജീവമാക്കിയിട്ടുണ്ട്. കുറഞ്ഞത് 18 സീറ്റുകൾ എങ്കിലും നേടാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
രാഷ്ട്രീയ അട്ടിമറി
നിലവിൽ ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. കോൺഗ്രസിന് 114 എംഎൽഎമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 92 ആയി. സഭയുടെ അംഗബലമനുസരിച്ച് കേവല ഭൂരിപക്ഷത്തിന് 103 പേരുടെ പിന്തുണ മതി. അതേസമയം ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞില്ലേങ്കിൽ വീണ്ടും പല രാഷ്ട്രീയ അട്ടിമറികൾക്കും മധ്യപ്രദേശ് സാക്ഷ്യം വഹിക്കും.