ഗോദാവരിയിൽ ബോട്ട് മറിഞ്ഞു; 40ഓളം പേരെ കാണാതായി, വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെന്ന് സൂചന!
അരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് നാൽപ്പതോളം പേരെ കാണാതായി. യാത്രക്കാരിൽ 20 പേർ കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ്. കാണാതായവരിൽ കൂടുതലും ഗോത്ര വിഭാഗക്കാരണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
50 യാത്രക്കാരുമായി കൊണ്ടമോടലുവിൽ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ഇതില് പത്ത് പേർ നീന്തി രക്ഷപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ശക്തമായ കാറ്റാണ് ബോട്ട് മറയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എൻ. ചിന രാജപ്പ എന്നിവർ ഗോദാവരി ജില്ലാ ആധികൃതരുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ആരാഞ്ഞു. ക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാനും മുഖ്യമന്ത്രി ജില്ലാ കലക്ടറോട് ഉത്തരവിട്ടിട്ടുണ്ട്. ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. സംഭവം നടന്നയുടനെ നാട്ടുകാരിൽ ചിലർ രക്ഷാപ്രവർത്തനം നടത്തിയതായി രക്ഷപെട്ടവരിൽ ചിലർ പറഞ്ഞു.