രാഹുൽ ഗാന്ധിയുടെ രാജി തീരുമാനം; പ്രതിഷേധം ശക്തം... കൂട്ട രാജി, ഞെട്ടിത്തരിച്ച് നേതൃത്വം!
ദില്ലി: എഐസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തം. രാഹുൽ ഗാന്ധിയെ അനുകൂലിച്ചു നിരവധി കോൺഗ്രസ് നേതാക്കൾ രാജിവയ്ക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതോടെ അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയാണെന്ന തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുകയാണ്.
രാഹുലിനെ ഷീല ദീക്ഷിത് കണ്ടു, ദില്ലിയിലെ 280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ച് വിട്ടു!
വ്യാഴാഴ്ച രാത്രിയാണ് കൂട്ടരാജി ആരംഭിച്ചത്. മധ്യപ്രദേശിൽ നിന്നുള്ള വിവേക് തൻഖ എന്ന കോൺഗ്രസ് നേതാവാണ് ഇതിന് തുടക്കം കുറിച്ചത്. ഇദ്ദേഹം മധ്യപ്രദേശിലെ നിയമ-വിവരാവകാശ സെല്ലിന്റെ ചെയർമാൻ സ്ഥാനമാണ് രാജിവച്ചത്. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തു തുടർന്നു പാർട്ടിയെ പോരാട്ടവീര്യമുള്ളതാക്കി മാറ്റണമെന്ന് തൻക ട്വിറ്ററിൽ ആവശ്യപ്പെട്ടു.
ഞങ്ങളെല്ലാവരും രാജിക്കത്ത് നൽകി. രാഹുൽ ഗാന്ധിയ്ക്കു പുതിയ സംഘാംഗങ്ങളെ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതിനാണിത്. പാർട്ടിയെ പോരാട്ടസജ്ജമാക്കുന്നതിനു കാതലായ മാറ്റം ആവശ്യമാണ്. രാഹുൽ ഗാന്ധിക്ക് അതിനുള്ള ആഗ്രഹവും അർപ്പണ ബോധവുമുണ്ട്. ദേശീയതലത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന സംഘത്തെ സൃഷ്ടിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. എന്നിട്ടും കോൺഗ്രസിലെ മറ്റൊരു മുതിർന്ന നേതാവും ഈ തരത്തിൽ രാജിവയ്ക്കാതിരുന്നതിനെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോൺഗ്രസിലെ നേതാക്കൾ കൂട്ടമായി രാജിവെച്ചിരിക്കുന്നതെന്നാണ് വിവരം. എന്തായാലും കൂട്ടരാജിയിൽ കോൺഗ്രസ് നേതൃത്വം ഞെട്ടിയിരിക്കുകയാണ്.