സിഎഎയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് ആര്‍എസ്എസ്!! രൂക്ഷ വിമര്‍ശനം, ഫോര്‍മുല മാറ്റണം
Recommended Video
ദില്ലി: ഇക്കുറി ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നേടാനാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ ദേശീയ നേതാക്കളുടെ നീണ്ട നിര തന്നെ ദില്ലിയില്‍ ബിജെപിക്കായി പ്രചരണം നടത്തി.എന്നാല്‍ ഫലം വന്നപ്പോള്‍ പാര്‍ട്ടിക്ക് രണ്ടക്കം പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല.വെറും 7 സീറ്റുകള്‍ കൊണ്ട് തൃപ്തി പെടേണ്ടി വന്നു.
'ഷഹീന്‍ബാഗിന് പിന്നിലെ അഴുക്കുചാലില്‍ കോണ്ടങ്ങള്‍, തെളിവ് വേണോയെന്ന്'; ചിത്രത്തിന് പിന്നില്‍
പരാജയത്തിനെ ചൊല്ലി ബിജെപിക്കുള്ളില്‍ അതൃപ്തി ശക്തമായിരിക്കുകയാണ്. അതിനിടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആര്‍എസ്എസ് ഉയര്‍ത്തുന്നത്.
നിരാശ തന്നെ
2015 ലെ നിയമസഭ തിരഞ്ഞെടുപ്പിനെക്കാളും 6.21 ശതമാനം വോട്ടുകള്‍ അധികം നേടിയതൊഴിച്ചാല്‍ ദില്ലി ഇക്കുറിയും ബിജെപിക്ക് നിരാശ തന്നെയാണ് സമ്മാനിച്ചത്. 3 നിന്ന് 7 ലേക്ക് ബിജെപി സീറ്റ് ഉയര്‍ത്തിയപ്പോള്‍ ആം ആദ്മിക്ക് 62 സീറ്റുകളാണ് ലഭിച്ചത്. അതേസമയം വീഴ്ചയില്‍ ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദില്ലിയില്‍ ആര്‍എസ്എസ്.
ഒരേ ഫോര്‍മുല
കഴിഞ്ഞ 21 വര്‍ഷമായി ദില്ലിയില്‍ ബിജെപി ഒരു ഫോര്‍മുല തന്നെയാണ് ആവര്‍ത്തിക്കുന്നതെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തി. 2014 ലേയും 2019 ലേയും മോദി തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പോലും പാര്‍ട്ടിക്ക് ദില്ലിയില്‍ നിലംതൊടാന്‍ കഴിയാതിരുന്നതിന്റെ കാരണം ഇതാണെന്നും ആര്‍എസ്എസ് വിമര്‍ശിക്കുന്നു.
വിമര്‍ശിച്ച് ആര്‍എസ്എസ്
1998 ല്‍ സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപതിച്ചതിന് ശേഷം കഴിഞ്ഞ 21 വര്‍ഷമായി ദില്ലി ബിജെപിക്ക് കിട്ടാക്കനിയാണ്. മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കാന്‍ നേതാവുണ്ടായിരുന്നില്ലെന്നതും താഴെതട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പ്രാദേശിക നേതാക്കളുടെ അഭാവവുമെല്ലാം ബിജെപിക്ക് തിരിച്ചടിയായെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.
ഉടച്ച് വാര്‍ക്കണം
കഴിഞ്ഞ 21 വര്ഷമയാി ദില്ലിയില്‍ ബിജെപി പ്രചരണം നടത്തുന്നത് ഒരേ ഫോര്‍മുലയെ ചുറ്റിപറ്റിയാണ്. വിശ്വസ്തനും ശക്തനുമായ ഒരു സംസ്ഥാന നേതാവിനെ ദില്ലിയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപിക്ക് ഇല്ല, ആര്‍എസ്എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജീവ് തുളി പറഞ്ഞതായി ഫസ്റ്റ്സ്പോട്ട് റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘ വീക്ഷണത്തോടെ ദില്ലിയില്‍ പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കണമെന്നും ആര്‍എസ്എസ് നേതാവ് ആവശ്യപ്പെട്ടു.
പ്രോത്സാഹിപ്പിക്കില്ല
അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗം ബിജെപിക്ക് ഗുണകരമായെന്നാണ് രാജീവ് തുളിയുടെ അഭിപ്രായം. അതേസമയം നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചരണത്തെ ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് കാരണങ്ങള്‍
ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്ന നേതാക്കള്‍ ഇത്തരം പരാമര്‍ശം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ഔദ്യോഗിക ആഴ്ചപതിപ്പായ ഓര്‍ഗനൈസറില്‍ ദില്ലിയിലെ പരാജയത്തിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പരാജയപ്പെട്ടു
40 ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുന്ന 1,700 അനധികൃത കോളനികൾ നിയമവിധേയമാക്കി ബിജെപി ദില്ലിയില്‍ പോരാടാന്‍ ബിജെപി ശ്രമിച്ചുവെങ്കിലും, 2015 ന് ശേഷം സംഘടനയെ അടിത്തട്ടിൽ പുനരുജ്ജീവിപ്പിക്കുന്നിതില് പാര്‍ട്ടി പരാജയപ്പെട്ടെന്ന് ആര്‍എസ്എസ് ലേഖനത്തില്‍ പറയുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പ്രചരണം നടത്തുന്നതിലും പാര്‍ട്ടി പൂര്‍ണ പരാജയമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
മോദിയും ഷായും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുറ്റിപറ്റിയുള്ള സംസ്ഥാന ബിജെപിയുടെ പ്രചരണത്തേയും ആര്‍എസ്എസ് ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. നിയമസഭാ തലത്തിലുള്ള തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എല്ലായ്പ്പോഴും സഹായിക്കാനാവില്ല. ജനങ്ങളുടെ പ്രാദേശിക അഭിലാഷങ്ങൾ പരിഹരിക്കുന്നതിന് ദില്ലിയിൽ സംഘടന പുനർനിർമിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.
എന്തിന് ഉപയോഗിച്ചു
ദേശവിരുദ്ധരെ വെടിവെച്ച് കൊല്ലണമെന്നുള്ള ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ലെന്നും ആഴ്ചപതിപ്പിലെ ലേഖനത്തില്‍ പറയുന്നു. സിഎഎ ആയുധമാക്കിയ ബിജെപിക്കെതിരേയും ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഒരക്ഷരം മിണ്ടരുത്
സിഎഎ പാര്‍ലമെന്റില്‍ പാസാക്കിയതോടെ അത് കഴിഞ്ഞു. അത് ഇനി ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. ദില്ലിയുടെ വികസനത്തെ കുറിച്ചായിരുന്നു ബിജെപി പ്രചരണം നടത്തേണ്ടതെന്നും ആര്‍എസ്എസ് വിമര്‍ശിക്കുന്നു.