ഷഹീൻ ബാഗ് വെടിവെപ്പ്; അക്രമി ആം ആദ്മി പ്രവർത്തകനെന്ന് പോലീസ്, തെളിവായി ചിത്രങ്ങൾ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ വെടിയുതിർത്ത അക്രമി ആം ആദ്മി പാർട്ടി പ്രവർത്തകനെന്ന് പോലീസ്. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത കപിൽ ഗുജ്ജർ 2019ന്റെ തുടക്കത്തിൽ താൻ ആം ആദ്മിയിൽ ചേർന്നതായി സമ്മതിച്ചെന്ന് ദില്ലി പോലീസ് പറയുന്നു. ആം ആദ്മിയുടെ ചില മുതിർന്ന നേതാക്കളോടൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ നിന്നും വീണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
പ്രചാരണത്തില്‍ പ്രിയങ്കയ്ക്ക് വന്‍ ഡിമാന്റ്.... ദില്ലിയിലും യുപിയിലും ഒരേസമയം, റാലിയില്‍ രാഹുലും!!
അതേ സമയം കപിൽ ഗുജ്ജറിന് പാർട്ടി ബന്ധമുണ്ടെന്ന ആരോപണം ആം ആദ്മി നിഷേധിച്ചിട്ടുണ്ട്. പിതാവ് ഗജേ സിങ്ങും ആം ആദ്മി അംഗമാണെന്നും താനും അച്ഛനും 2019 ൽ പാർട്ടിയിൽ ചേർന്നതായും കപിൽ വെളിപ്പെടുത്തി. 2012ൽ നടന്ന ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കപിൽ ഗുജ്ജറിന്റെ പിതാവ് ബിഎസ്പി ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്.
ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാക്കളായ സഞ്ജയ് സിംഗ്, അതിഷി എന്നിവർക്കൊപ്പം കപിൽ ഗുജ്ജർ നിൽക്കുന്ന ചിത്രങ്ങളാണ് ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് പോലീസ് ബാരിക്കേഡിനടുത്ത് നിലയുറപ്പിച്ച ഇയാൾ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്. നമ്മുടെ രാജ്യത്ത് ഹിന്ദുക്കൾ മാത്രമെ വിജയിക്കൂ എന്നാണ് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ ഇയാൾ പറഞ്ഞത്.
Sources: Kapil can be seen joining the Aam Aadmi Party (AAP), a year ago in the pictures that have been recovered from his phone. Kapil had joined AAP along with his father and several others. https://t.co/8G84bkRyiJ pic.twitter.com/9QJLhulkT3
— ANI (@ANI) February 4, 2020
കപിൽ ഗുജ്ജറുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരം ഫോട്ടോകൾ പുറത്തു വിടുന്നതിൽ അർത്ഥമില്ലെന്നും സഞ്ജയ് സിംഗ് പ്രതികരിച്ചു. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.