ഷഹീൻബാഗ് പ്രതിഷേധം; 70 ദിവസത്തിന് ശേഷം ജാമിയ-നോയിഡ റോഡ് തുറന്ന് നൽകി സമരക്കാർ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 70 ദിവസമായി അടഞ്ഞു കിടന്ന സൗത്ത് ഈസ്റ്റ് ദില്ലിയിലെ ഷഹീൻബാഗിലെ റോഡ് വീണ്ടും തുറന്നു. ജാമിയയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കും ഉള്ള റോഡാണ് ഷഹീൻ ബാഗ് പ്രതിഷേധക്കാർ വീണ്ടും തുറന്നത്.
പഞ്ചാബ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍, അമരീന്ദറിനെതിരെ മന്ത്രിമാര്‍, സിദ്ദുവും കളത്തില്‍!!
യാത്രക്കാർക്ക് ഏറെ ആശ്വസമാണ് നടപടി. റോഡ് തടസ്സപ്പെടുത്തിയുള്ള സമരം അവസാനിപ്പിക്കണമെന്നും സമരവേദി മാറ്റണമെന്നും സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി ഷബീൻബാഗ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉത്തർപ്രദേശ് പോലീസാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതെന്നായിരുന്നു സമരക്കാരുടെ വാദം. റോഡിന്റെ ഒരു വശത്ത് മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും മറുവശം പോലീസ് അടച്ചതാണെന്നും സമരക്കാർ വ്യക്തമാക്കിയിരുന്നു.
റോഡ് തുറന്ന് നൽകുന്ന വിവരം ഷഹീൻബാഗ് പ്രതിഷേധക്കാർ ദില്ലി പോലീസിനെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന. പ്രതിഷേധക്കാർ തങ്ങൾക്ക് യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്ന് ദില്ലി പോലീസും വ്യക്തമാക്കി. 'കുറച്ച് നേരത്തെയാണ് 9-ാം നമ്പർ റോഡ് ഒരു കൂട്ടർ പ്രതിഷേധക്കാർ തുറന്നത്. എന്നാൽ പിന്നാലെ ഒരു സംഘം അത് അടച്ചു, ഇതിന് പിന്നാലെ വീണ്ടും ഒരു സംഘം റോഡ് തുറന്നു. ഇപ്പോഴും വ്യക്തത വന്നിട്ടില്ല'- ദില്ലി സൗത്ത് ഈസ്റ്റ് ഡിസിപി വ്യക്തമാക്കി.
ജാമിയ മിലിയ സർവ്വകലാശാലയിലുണ്ടായ അതിക്രമത്തിന് പിന്നാലെയാണ് ഡിസംബറിൽ ഷഹീൻബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രധാനകേന്ദ്രമാണ് ഷഹീൻബാഗ്.