അമിത് ഷായുടെ വീട്ടിലേക്ക് ഷഹീന് ബാഗിലെ തീപ്പൊരിപ്പെണ്ണുങ്ങള്! ബാരിക്കേഡ് കെട്ടി തടഞ്ഞ് പോലീസ്
ദില്ലി: ''പൗരത്വ നിയമത്തിന് വേണ്ടി രാജ്യം ഇത്രയും കാലം കാത്തിരിക്കുകയായിരുന്നു, എത്രയൊക്കെ സമ്മര്‍ദ്ദമുണ്ടായാലും പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ല'' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ഒടുവില്‍ വാരണാസിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൗരത്വ നിയമ വിരുദ്ധ സമരത്തില്‍ നിന്നും ഒരടി പോലും തങ്ങളും പിന്നോട്ടില്ലെന്ന് ഷഹീന് ബാഗിലെ സമരക്കാരും ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിക്കുന്നു.
ഷഹീന് ബാഗിലെ സ്ത്രീ പ്രക്ഷോഭകരടക്കം ആയിരക്കണക്കിന് പേരാണ് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. പൗരത്വ നിയമത്തെ കുറിച്ച് ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണ് എന്ന് ഷാ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ വീട്ടിലേക്ക് കൂറ്റന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധ മാര്‍ച്ച് ദില്ലി പോലീസ് ബാരിക്കേഡുകള്‍ കെട്ടി വഴിയിൽ തടഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് തയ്യാർ
രണ്ട് മാസത്തോളമായി പ്രായമായ സ്ത്രീകള്‍ അടക്കമുളളവര്‍ പൗരത്വ നിയമത്തിന് എതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുകയാണ്. സിഎഎയോട് എതിര്പ്പുളളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന ഓഫര്‍ സ്വീകരിച്ചാണ് കഴിഞ്ഞ ദിവസം ഷഹീന് ബാഗിലെ സമരക്കാര്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഷഹീന് ബാഗിലെ സമരക്കാരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല എന്ന് ആഭ്യന്തര മന്ത്രാലയം പിന്നീട് വ്യക്തമാക്കി.
വീട്ടിലേക്ക് കൂറ്റൻ മാർച്ച്
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷഹീന് ബാഗില്‍ നിന്നും കൂറ്റന്‍ മാര്‍ച്ച് അമിത് ഷായുടെ വസതിയിലേക്ക് നീങ്ങിയത്. എന്നാല്‍ മാര്‍ച്ചിന് ദില്ലി പോലീസ് അനുമതി നല്‍കിയിരുന്നില്ല. ശനിയാഴ്ച ഷഹീന് ബാഗ് സമരക്കാര്‍ മാര്‍ച്ചിന് അനുമതി തേടിയിരുന്നുവെന്ന് ദില്ലി പോലീസ് പറയുന്നു. 5000 പേര്‍ക്ക് അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു അനുമതി തേടിയത്.
അനുമതി നിഷേധിച്ചു
സമരക്കാരുടെ അപേക്ഷ ആദ്യം ന്യൂ ദില്ലി ജില്ലാ ഭരണകൂടത്തിനും തുടര്‍ന്ന് പോലീസ് ആസ്ഥാനത്തേക്കും അയക്കപ്പെട്ടു. പിന്നാലെ അനുമതി നിഷേധിച്ചതായി അറിയിപ്പ് വന്നു. എന്നാല്‍ മാര്‍ച്ച് നടത്താന്‍ തന്നെയാണ് ഷഹീന്‍ബാഗിലെ സമരക്കാര്‍ തീരുമാനിച്ചത്. ഞായറാഴ്ച ഉച്ചയോടെ പുരുഷന്മാരും സ്ത്രീകളും അടക്കമുളള വന്‍ ജനക്കൂട്ടം ഷഹീന് ബാഗിലെ സമരപ്പന്തലില്‍ എത്തി.
കനത്ത സുരക്ഷ
സ്ത്രീകള്‍ മുന്‍ നിരയില്‍ അണി നിരന്ന് ദേശീയ പതാക ഏന്തിയാണ് കൂറ്റന്‍ മാര്‍ച്ച് അമിത് ഷായുടെ വീട്ടിലേക്ക് പുറപ്പെട്ടത്. പ്രദേശത്തും കൃഷ്ണ മേനോന് മാര്‍ഗിലുളള ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിനും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. റോഡില്‍ രണ്ടിടത്ത് പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. മുന്നോട്ട് പോകാന്‍ സാധിക്കാതെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.
'അനുമതിയുമായി വരൂ'
മാര്‍ച്ച് നടത്താനുളള അനുമതിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനുളള അപ്പോയിന്റ്മെന്റുമായി വരാന്‍ പ്രതിഷേധക്കാരോട് പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഷഹീന് ബാഗ് പ്രക്ഷോഭകര്‍ മാര്‍ച്ച് പിന്‍വലിച്ച് സമരപ്പന്തലിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. അമിത് ഷായെ കാണാനുളള സംഘത്തിന്റെ വിവരം നല്കാന് ദില്ലി പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
5 പേർക്ക് അനുമതി നൽകാം
5000 പേര്‍ക്ക് അനുമതി നല്കാന് സാധിക്കില്ലെന്നും അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനുളള 5 പേര്‍ക്ക് അനുമതി നല്‍കാം എന്നുമാണ് ദില്ലി പോലീസിന്റെ നിലപാട്. എന്നാല്‍ തങ്ങളുടെ സമരം നേതാക്കള്‍ ഇല്ലാത്ത സമരമാണെന്ന് ഷഹീന് ബാഗുകാര്‍ പറയുന്നു. എല്ലാവരും പ്രതിനിധികളാണ്, എല്ലാവരും പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരുമാണ്. ആരുമായാണ് സംസാരിക്കേണ്ടത് എന്ന് അമിത് ഷാ തീരുമാനിക്കട്ടെ എന്നാണ് സമരക്കാരുടെ പ്രതികരണം.
പിൻവലിക്കാതെ പിന്നോട്ടില്ല
കഴിഞ്ഞ രണ്ട് മാസക്കാലമായി പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും ജനസഖ്യാ രജിസ്റ്ററിനും എതിരെയുളള രാജ്യവ്യാപക സമരത്തിന്റെ കേന്ദ്രമാണ് ഷഹീന് ബാഗ്. നിരവധി സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കമാണ് ഓരോ ദിവസവും സമരത്തിന്റെ ഭാഗമാകുന്നത്. സമരം ചെയ്യുന്നവര്‍ തീവ്രവാദികളും ദേശദ്രോഹികളും ആണെന്നാണ് പല ബിജെപി നേതാക്കളും ആക്ഷേപിക്കുന്നത്. പൗരത്വ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഷഹീന് ബാഗ് പ്രക്ഷോഭകര്‍.